ആറന്മുള – മൂന്നു പവനിൽ അധികം വരുന്ന വീട്ടമ്മയുടെ സ്വർണ്ണ മാലയും താലിയും പൊട്ടിച്ചെടുത്ത് ഓടുന്നതിനിടെ രക്ഷപ്പെടാനായി പമ്പയാറ്റിൽ ചാടിയ പ്രതിയെ കൂടെ ആറ്റിൽച്ചാടി ആറന്മുള പോലീസ് പിടികൂടി. കുഴിക്കാല സ്വദേശി കുറുന്താർ കാവിന് മേലേതിൽ വീട്ടിൽ രാജേഷ് കുമാർ (36) നെയാണ് ആറന്മുള പോലീസ് സ്റ്റേഷനിലെ കിരൺ, ആകേഷ് എന്നീ പോലീസ് ഉദ്യോഗസ്ഥർ ജീവൻ പണയം വച്ച് പമ്പയാറ്റിൽ കൂടെച്ചാടി പിടികൂടിയത്.
ആറന്മുള വഞ്ചിത്ര സ്വദേശിനി മേലകത്തിൽ തുണ്ടിയിൽ വീട്ടിൽ പ്രസന്ന (62) യുടെ മാലയാണ് പ്രതി അപഹരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീടിന്റെ ഗേറ്റ് അടക്കുന്നതിനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ പതുങ്ങിയിരുന്ന പ്രതി സ്വർണ്ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതനുസരിച്ച് എസ്‌ഐ ആഷിൽ രവിയുടെ നേതൃത്വത്തിൽ ഉടൻതന്നെ പോലീസ് എത്തിയെങ്കിലും ഇയാൾ സമീപത്തെ മുളങ്കാട്ടിൽ ഒളിച്ചു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതി മുളകാട്ടിൽ നിന്നും പമ്പയാറ്റിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു.
പോലീസ് ഉദ്യോഗസ്ഥർ പിന്നാലെ ചാടി ആറിന് നടുവിൽ നിന്ന് ഇയാളെ കരക്ക് എത്തിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടക യുടെ കാലിന് പരിക്കേൽക്കുകയും ചെയ്തു. ഏറെനേരം പണിപ്പെട്ട് പ്രതിയെ സ്റ്റേഷനിൽ എത്തിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


