പത്തനംതിട്ട – അടിസ്ഥാന വികസനത്തിനൊപ്പം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണെന്ന് വിദ്യാഭ്യാസ- തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളുടെ നിർമാണത്തിനും മറ്റും 10 ലക്ഷം രൂപ അനുവദിച്ചിരുന്ന പഴയ കാലം മാറി. ഇന്നത് രണ്ടും മൂന്ന് കോടി രൂപയിൽ എത്തയതായി മലയാലപ്പുഴ സർക്കാർ എൽ പി സ്‌കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
അയൽ സംസ്ഥാനങ്ങളിലെ മന്ത്രിമാരടക്കം സംസ്ഥാനത്തെ വികസനത്തെ പ്രശംസിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പഞ്ചാബിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരളം. കേന്ദ്ര ഫണ്ട് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
115 വർഷത്തെ സമ്പന്ന ചരിത്രവുമായി മലയാലപ്പുഴ സർക്കാർ എൽ.പി. സ്‌കൂൾ ഇന്നൊരു പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ്. കാലപ്പഴക്കം കൊണ്ടു ദുരവസ്ഥയിലായിരുന്ന സ്‌കൂളിന് പുതിയ ശോഭ നൽകി കുട്ടികളുടെ ഭാവി കൂടുതൽ സുരക്ഷിതമാക്കാകുകയാണ് സർക്കാർ.
കുട്ടികൾക്ക് മികച്ച സൗകര്യത്തോടെ പഠിക്കാനായി സുഗമമായ അന്തരീക്ഷമാണ് ലഭ്യമാകുന്നത്. കുട്ടികളുടെ സമഗ്രവികസനത്തിനും സാമൂഹിക ഇടപെടലിനുമുള്ള കേന്ദ്രമായി സ്‌കൂളുകൾ മാറുകയാണ്. കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കൾക്ക് നേരിട്ട് അറിയാൻ സ്‌കൂളുകളിൽ പോർട്ടൽ ഉൾപ്പെടെ സൗകര്യമുണ്ട്. ഇതിലൂടെ വിദ്യാർത്ഥികളുടെ വളർച്ച രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനും അധ്യാപകരുടെ പ്രവർത്തനം കൂടുതൽ ഫലപ്രദവുമാകും.
ദേശീയ തലത്തിലുള്ള ‘നാസ് പരാഗ്’ പരീക്ഷയിൽ കേരളം നേടിയ ഉജ്ജ്വല വിജയം അഭിമാനകരമാണ്. കുട്ടികൾക്ക് ആഘോഷ ദിനങ്ങളിൽ നിറമുള്ള വസ്ത്രം ധരിക്കാൻ അവസരമുണ്ട്. സ്‌കൂൾ വിനോദയാത്രയിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കും. സാമ്പത്തികമില്ലാത്തതിന്റെ പേരിൽ ആരെയും ഒഴിവാക്കില്ലെന്നും മന്ത്രി അറിയിച്ചു.
മലയാലപ്പുഴയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞെന്ന് അധ്യക്ഷൻ കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. സർക്കാർ അനുവദിച്ച 1.20 കോടി രൂപയ്ക്ക് പുറമെ പഞ്ചായത്തിന്റെ വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തിയ 80 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. മലയാലപ്പുഴയുടെ മുഖഛായ മാറുന്ന രീതിയിൽ വികസനം സാധ്യമായി. കോന്നി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും അടിസ്ഥാന വികസനത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷാജി, ക്ഷേമസമിതി അധ്യക്ഷരായ എൻ വളർമതി, ഷീലാ കുമാരി ചാങ്ങയിൽ, എസ് ബിജു, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാത അനിൽ, രാഹുൽ വെട്ടൂർ, എൽസി ഈശോ, സുമ രാജശേഖരൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബി ആർ അനില, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജി റിപ്പോർട്ട് അവതരിപ്പിച്ചു.


