പത്തനംതിട്ട – ജോലിസ്ഥലത്തു കയറിയും അഭയം തേടിയ യുവതിയെ സെക്യൂരിറ്റി ക്യാബിനുള്ളിൽ വച്ചും മർദ്ദിക്കുകയും, അവിടുത്തെ ജനൽ ഗ്ലാസ്സ് അടിച്ചു പൊട്ടിക്കുകയും ചെയ്ത കേസിൽ സുഹൃത്തായ യുവാവിനെ കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ മുണ്ടിയപ്പള്ളി വാക്കേക്കടവ് ആശാരിപ്പറമ്പിൽ രാജേഷ് മോൻ എന്ന എ എസ് രാകേഷ് (33)ആണ് പിടിയിലായത്. 2 ന് ഉച്ചകഴിഞ്ഞു 3 ന് പാമല കിൻഫ്രാ പാർക്കിലാണ് അതിക്രമിച്ചുകടന്ന് ഇയാൾ യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചത്. സുഹൃത്ത് പാണ്ടനാട് സ്വദേശിനിയായ യുവതിയെ, ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിന്റെ വിരോധത്താൽ പ്രതി കിൻഫ്രയുടെ ഓഫീസിൽ കയറി ആക്രമിക്കുകയായിരുന്നു. അസഭ്യം വിളിച്ചെത്തിയ ഇയാൾ, പാമലയിലുള്ള യുവതിയുടെ ബന്ധുവിന്റെ വീട്ടിൽ ചെന്ന് പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷം കഴുത്തിൽ അടിച്ചു.
ആക്രമണം ഭയന്ന് യുവതി ഓടി കോമ്പൗണ്ടിലുള്ള സുരക്ഷാ ജീവനക്കാരുടെ ക്യാബിനിൽ കയറി. പിന്തുടർന്നെത്തിയ പ്രതി, സുരക്ഷാ ജീവനക്കാരനെ തള്ളിമാറ്റി അകത്തുകയറി. തലപിടിച്ച് ഭിത്തിയിലിടിപ്പിച്ചു, പുറത്ത് ഇടിക്കുകയും കൂടെ പോയില്ലെങ്കിൽ താൻ ഗുണ്ടയാണെന്നും ബോംബെറിഞ്ഞു കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാർ പിടിച്ചു പുറത്താക്കിയപ്പോൾ, വെളിയിൽ നിന്നുകൊണ്ട് ചുവരിലെ ജനാലയുടെ ചില്ല് കൈകൊണ്ട് ഇടിച്ചുപൊട്ടിച്ചു. ഇതിൽ 1500 നഷ്ടം സംഭവിച്ചു.
യുവതി അന്നുതന്നെ സ്റ്റേഷനിൽ എത്തി പരാതി നൽകിയതുപ്രകാരം, എ എസ് ഐ ജോയ്‌സ് തോമസ് മൊഴി രേഖപ്പെടുത്തി, എസ് ഐ ബി എസ് ആദർശ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതി കുന്നന്താനത്തുള്ളതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, അവിടെയെത്തി അന്വേഷിച്ചതിൽ ഷാപ്പിന് സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചു, തുടർന്ന് 3 ന് പുലർച്ചെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ കിൻഫ്രാ വ്യവസായ പാർക്കിലെത്തി സംഭവസ്ഥലത്തുനിന്നും പ്രതി അടിച്ചുപൊട്ടിച്ച ഗ്ലാസ് കഷ്ണം പോലീസ് കണ്ടെടുത്തു. യുവതി ഭർത്താവുമായി ഒരു വർഷത്തിലേറെയായി പിണങ്ങി കഴിയുകയാണ്.
മദ്യപാനിയും സ്ഥിരം കലഹസ്വഭാവിയുമായി ആളുകൾക്ക് ഭീഷണിയും ഉപദ്രവും സൃഷ്ടിക്കുന്നയാളായ യുവാവിനെതിരെ, കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിൽ ഈവർഷം തന്നെ രണ്ട് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. കുന്നന്താനം മാടത്തികാവിലെ ഒരു വീട്ടിൽ കെട്ടുപടക്കം എറിഞ്ഞതിനാണ് ആദ്യത്തെ കേസ്. ചെങ്ങരൂർ ഒരു വീടിന്റെ ജനൽ തല്ലിപൊട്ടിച്ചതിന് രജിസ്റ്റർ ചെയ്തതാണ് രണ്ടാമത്തേത്.
തുടർ നടപടികൾക്കൊടുവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


