ഭാര്യമാരെ കൈമാറ്റം ചെയ്യാനുള്ള ശ്രമം പാളി : യുവതി കൊടുത്ത പരാതിയിൽ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ അക്കൗണ്ടന്റ് തൂങ്ങി മരിച്ചു: ഭർത്താവ് പ്രേരണക്കുറ്റത്തിന് അറസ്റ്റിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: യുവതിയുടെ ആത്മഹത്യയുടെ വേരുകൾ തേടിപ്പോയ വെച്ചൂച്ചിറ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന ആത്മഹത്യയുടെ കഥ. സുഹൃത്തും തന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം മനസിലാക്കിയ ഭർത്താവ് സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു. സുഹൃത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതോടെ അവിഹിത കഥകൾ പുറത്തു വരുമെന്ന് ഭയന്ന ദമ്പതികൾ ജീവനൊടുക്കാൻ തീരുമാനിച്ചു. ഭാര്യയോട് തൂങ്ങി മരിക്കാൻ ആവശ്യപ്പെട്ട ഭർത്താവ് അവസാനം ആത്മഹത്യയിൽ നിന്ന് പിന്മാറി. ഒടുവിൽ ഭാര്യ ആത്മഹത്യ ചെയ്തതിന് പ്രേരണാക്കുറ്റത്തിന് അറസ്റ്റിലുമായി.

വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയിൽ കാവുങ്കൽ വീട്ടിൽ സുനിൽകുമാറിന്റെ ഭാര്യ സൗമ്യ( 35 )യാണ് മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് സുനിൽ കുമാ(40)റിനെയാണ് വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്ത്.
മകൾ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചതായി പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപ്പുരയിടത്തിൽ വീട്ടിൽ ശശി (61) പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണമുണ്ടായ അപമാനഭാരത്താൽ സൗമ്യയും സുനിലും ജീവനൊടുക്കാൻ തീരുമാനിച്ചു. എന്നാൽ ഫാനിൽ കയർ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാൻ സൗമ്യക്ക് സൗകര്യം ഒരുക്കിക്കൊടുത്തശേഷംസുനിൽ പിൻവാങ്ങുകയുമായിരുന്നെന്ന് പോലീസിന്റെ അന്വേഷണത്തിൽ വെളിവായതിനെതുടർന്നാണ് അറസ്റ്റ്. വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ അന്വേഷണസംഘവും സ്ഥലത്തുനിന്നും തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അവിഹിതകഥ പുറത്തു വന്നത്.

സൗമ്യ, ഭർത്താവ് സുനിൽ കുമാർ, മകൻ സായി എന്നിവർ ഒരുമിച്ച് താമസിച്ചു വരികയാണ്. സൗമ്യ മുക്കുട്ടുതറയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ എട്ടു മാസമായി അക്കൗണ്ടന്റായി ജോലി നോക്കി വരികയാണ്. സുനിൽ സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറായി പോകും. ഇടവേളകളിൽ പിതാവിന്റെ മുക്കുട്ടുതറയിലെ ഹോട്ടലിൽ സഹായിയായി ജോലി ചെയ്യും. കഴിഞ്ഞ ദിവസം എരുമേലി പോലീസ് സ്‌റ്റേഷനിൽ നിന്നും സുനിൽകുമാറിനെ വിളിച്ച് സുഹൃത്തായ മുക്കുട്ടുതറ സ്വദേശിയുടെ ഭാര്യ നൽകിയ പരാതിയെ കുറിച്ച് അന്വേഷിക്കാൻ രാവിലെ 10 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഈ പരാതിയെപ്പറ്റി എരുമേലി പോലീസ് സ്‌റ്റേഷനിൽ അന്വേഷിച്ചപ്പോഴാണ് യുവതിയുടെ ആത്മഹത്യയ്്ക്ക് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ വെച്ചൂച്ചിറ പോലീസിന് വ്യക്തമായത്.
സുനിലും മുക്കൂട്ടുതറ സ്വദേശിയും അടുത്ത സുഹൃത്തുക്കളാണ്. ഇതിനിടെ ഈ സുഹൃത്തും സൗമ്യയുമായും അടുത്ത് ഇടപഴകുകയും അവിഹിതബന്ധം തുടരുകയും ചെയ്തു. ഇത് സുനിലിന് അറിവുണ്ടായിരുന്നു. മാത്രമല്ല ഇയാളും സുഹൃത്തും നിരന്തരം സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. സുഹൃത്തിന്റെ ഭാര്യയുടെ സ്വർണാഭരണങ്ങളും പണവും സുനിൽ മുഖേനെ സൗമ്യക്ക് കൊടുക്കുമായിരുന്നു. ഇതിന് പ്രത്യുപകാരമായായാണ് സൗമ്യ മുക്കൂട്ടുതറ സ്വദേശിക്ക് വഴങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുഹൃത്തിന്റെ
ഭാര്യയുമായി സുനിൽ ലൈംഗികബന്ധത്തിന് ആവശ്യമുന്നയിച്ചു. യുവതി വഴങ്ങാൻ കൂട്ടാക്കിയില്ല. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് യുവതി എരുമേലിയിലെ സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട്, സുഹൃത്ത് ഭാര്യയുമായുള്ള കിടപ്പറരംഗങ്ങൾ സുനിലിന് കൈമാറി. ഇവ പ്രചരിപ്പിക്കാതിരിക്കാൻ സുനിൽകുമാറുമായി സഹകരിക്കണമെന്നും മറ്റും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി യുവതി എരുമേലി പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് സ്‌റ്റേഷനിൽ പോയാൽ രഹസ്യബന്ധങ്ങളും മറ്റും വെളിപ്പെടുമെന്നും, നാണക്കേട് ആകുമെന്നും അതിനാൽ ഒരുമിച്ച് മരിക്കാമെന്നും സുനിലും ഭാര്യ സൗമ്യയും കൂടി തീരുമാനിച്ചു. രാത്രി 10. 45 ഓടെ സൗമ്യയുടെ വീട്ടിലായിരുന്ന മകൻ സായിയെ ഫോണിൽ വിളിച്ച് സൗമ്യ സംസാരിച്ചതായും, അതിനു ശേഷം കെട്ടിത്തൂങ്ങി മരിക്കുന്നതിന് ഇരുവരും കൂടി തീരുമാനിച്ച് സുനിൽകുമാർ ഫാനിൽ കയർ കെട്ടി കൊടുത്തതായും അന്വേഷണത്തിൽ വ്യക്തമായി. വീടിന്റെ മുറ്റത്ത് ഊഞ്ഞാലിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽനിന്ന് മുറിച്ചെടുത്ത് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിമുറുക്കിയതും സൗമ്യയുടെ കഴുത്തിൽ ഇടാൻ കുരുക്കിട്ടുകൊടുത്തതും സുനിലാണ്. യുവതിക്ക് കയറിനിൽക്കാൻ പാകത്തിന് കട്ടിൽ ചരിച്ചിട്ടുകൊടുക്കുകയും ചെയ്തു. സുനിൽ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും രാത്രി മുറിയിൽ കയറി സൗമ്യ തൂങ്ങിയ ശേഷം മാത്രമേ സുനിൽ തൂങ്ങാവൂ എന്നു പരസ്പരം ധാരണയിൽ എത്തിയിരുന്നെന്നും വെളിപ്പെട്ടിരുന്നു. സുനിൽ തൂങ്ങി മരിക്കാനായി ഒരു കഷണം കയർ മുറിച്ച് മുറിയിൽ കുരുക്ക് ഉണ്ടാക്കി ഇട്ടിട്ടുമുണ്ടായിരുന്നു. സുനിൽ കുമാറിനെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ആർ. റോജ്, എസ് ഐ രതീഷ് കുമാർ, എസ് സി പി ഓ പി കെ ലാൽ, സി പി ഓ അനു കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *