പത്തനംതിട്ട : നിയമപരമായി അനുമതി നേടി വീട് പണിയുന്നതിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഭൂമി നിരപ്പാക്കി കൊണ്ടിരുന്ന വസ്തുവിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്ത കേസിൽ രണ്ടു പേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് മേലൂട് പതിനാലാംമൈൽ ഷൈജു ഭവനിൽ സുധീഷ്(36), പെരിങ്ങനാട് അമ്മകണ്ടകര തൃച്ചേന്ദമംഗലം ഗോകുലം വീട്ടിൽ സതീഷ് കുമാർ(45) എന്നിവരാണ് പിടിയിലായത്.അടൂർ കരുവാറ്റ പ്ലാംവിളയിൽ വീട്ടിൽ രാജുവിന്റെയും ഭാര്യ ആലീസിന്റെയും ഉടമസ്ഥയിലുള്ള വസ്തുവിൽ വീട് നിർമാണത്തിനായി നിയമപരമായ അനുമതി വാങ്ങി വസ്തു നിരപ്പാക്കികൊണ്ടിരിക്കെയാണ് പ്രതികൾ വസ്തുവിൽ അതിക്രമിച്ച് കയറി വീടുപണിയുടെ പെർമിഷൻ ചോദിക്കുകയും, പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ചെയ്തത്. അസഭ്യം വിളിക്കുകയും, സ്ത്രീകളുടെ വീഡിയോ എടുക്കുകയും, കല്ലെടുത്ത് എറിഞ്ഞ് ജെ സി ബിയുടെ ഗ്ലാസുകൾ തകർക്കുകയും ചെയ്തു. ചോദ്യംചെയ്തപ്പോൾ രാജുവിനെയും, ആലീസിനെയും, മകൾ അക്സയെയും കയ്യേറ്റം ചെയ്യുകയും ചെയ്തു.പോലീസിൽ അറിയിച്ചതിനെ തുടർന്ന് അടൂർ പോലീസെത്തി ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിലെ ടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.


