ആറന്മുള: പമ്പാതീര ജലമേള ഉത്സവ ആരംഭത്തിന് മുന്‍പേ പാര്‍ത്ഥസാരഥിക്ക് മുന്നില്‍ ആദ്യമെത്തിയത് വെണ്‍പാല കദളീമംഗലം പള്ളിയോടം. ആറന്മുളയിലെ വള്ളസദ്യയിൽ പങ്കെടുക്കാനായി നീരണിഞ്ഞ പള്ളിയോടം നേരെ ആറന്മുള ക്ഷേത്രക്കടവില്‍ എത്തി. പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍, ഡോ. സുരേഷ് ബാബു, കെ.സഞ്ജീവ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വെറ്റില, പുകയില ഒക്കെ നല്‍കി ആചാരപരമായി സ്വീകരിച്ചു. കാലവര്‍ഷം കനക്കുകയും പമ്പയില്‍ ജലനിരപ്പ് ഉയരുകയും ചെയ്താല്‍ വെണ്‍പാലയില്‍ നിന്ന് ആറന്മുളയിലേക്ക് എത്തുക ഏറെ പ്രയാസകരമായിരുന്നു.

മുന്‍ വര്‍ഷങ്ങളിലെ അനുഭവം ഉള്‍ക്കൊണ്ടാണ് ഇക്കുറി നേരത്തെ തന്നെ പള്ളിയോടം നീറ്റിലിറക്കിയാണ് ആറന്മുളയില്‍ എത്തിച്ചത്. മഴയില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതുമൂലം ഏഴ് പാലങ്ങള്‍ താണ്ടിയുള്ള വെൺപാല കദളിമംഗലം പള്ളിയോടത്തിന്റെ വരവിന് തടസമാകുമെന്ന ആശങ്കയും കരക്കാര്‍ പങ്ക് വച്ചിരുന്നു. ജലനിരപ്പ് ഉയരുന്നത് മൂലം പള്ളിയോടത്തിന്റെ അമരം താഴ്ത്തി പാലങ്ങള്‍ കടന്നു വരേണ്ട സ്ഥിതിയും മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. വള്ളസദ്യകള്‍ക്ക് കൃത്യമായി എത്തുന്നതിനും ഇത് തടസം ഉണ്ടാക്കിയിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം പള്ളിയോടം മാലേത്ത് കടവിന് സമീപം സുരക്ഷിതമായി സംരക്ഷിക്കാനാണ് കരയുടെ തീരുമാനം. തുടര്‍ന്ന് വള്ളസദ്യകളിലും ജലമേളകളിലും പങ്കെടുക്കാന്‍ ഇവിടെ നിന്നാകും പുറപ്പെടുക.

ഉതൃട്ടാതി ജലമേളയിലും അഷ്ടമി രോഹിണി ജലഘോഷയാത്രയിലും പങ്കെടുത്ത് വള്ളസദ്യക്കാലം പൂര്‍ത്തിയാക്കിയ ശേഷം പള്ളിയോടം മാലിപ്പുരയിലേക്ക് മടങ്ങും.


