ആറന്മുള – മാന്നാർ, ചെങ്ങന്നൂർ, ആറന്മുള പൈതൃക പദ്ധതി യാഥാർത്ഥ്യമാക്കാനായാൽ ആറന്മുളയ്ക്കും സമീപ പ്രദേശങ്ങൾക്കാകെയും വലിയ നേട്ടമുണ്ടാകുമെന്ന് മന്ത്രി സജി ചെറിയാൻ. പമ്പയാറിൻറെ സംഗമ ഭൂമിയായ മാന്നാർ മുതൽ പമ്പയുടെ ഉത്ഭവ സ്ഥാനമായ ശബരിമല വരെ നീളുന്ന പമ്പയുടെ കരകളെ ഉൾപ്പെടുത്തി മാന്നാർ ചെങ്ങന്നൂർ ആറന്മുള പൈത്യക പദ്ധതി എന്നപേരിൽ ഒരു ബൃഹത് പദ്ധതി യാഥാർത്ഥ്യമാക്കാനായാൽ വലിയ നേട്ടമാണുണ്ടാവുകയെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആറന്മുള പള്ളിയോട സേവാ സംഘത്തിന്റെ സംയുക്ത പൊതുയോഗ ഉദ്ഘാടനം ആറന്മുള പാഞ്ചജന്യ ഓഡിറ്റോറിയത്തിൽ നിർഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സാംസ്കാരിക വകുപ്പിൽ നിന്ന് പള്ളിയോട സേവാ സംഘത്തിന് കഴിഞ്ഞവർഷം നൽകിയതുപോലെ ഒരു തുക ഈ വർഷവും നൽകുമെന്നും മന്ത്രി പറഞ്ഞു. മാന്നാർ ചെങ്ങന്നൂർ ആറന്മുള പൈത്യക പദ്ധതിയുടെ ആദ്യഘട്ടം ആറന്മുള വരെയാകും നടപ്പിലാക്കാനാവുകയെന്നും ആറന്മുളയുടെ സംസ്കാരവും പൈതൃകവും ലോകംമുഴുവൻ അറിയിക്കാൻ കഴിയുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും മന്ത്രി പറഞ്ഞു.400 കൊടിയോളം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ പള്ളിയോടങ്ങളുടെ അഡ്വാൻസ് ഗ്രാൻഡ് തുകയുടെ ഗ്രാൻ്റ് വിതരണ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെ.വി സാംബദേവൻ അദ്ധ്യക്ഷത വഹിച്ചു. എല്ലാ പള്ളിയോടങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.


