മെഴുവേലി: കിടങ്ങന്നൂർ നാൽക്കാലിക്കൽ ശ്രീ വിജയാനന്ദഗുരുകുല വിദ്യാപീഠം ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ ഉള്ളന്നൂർ കാരിത്തോട്ട മഞ്ജു വിലാസത്തിൽ അനന്ദുനാഥ് (15), മെഴുവേലി സുരേന്ദുഭവനിൽ രാജുവിന്റെയും ജെയ്നിയുടെയും മകൻ അഭിരാജ് (15) എന്നീ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പി.ഐ.പിയുടെ വലതുകര കനാൽ (വലിയ കനാൽ) കടന്നുപോകുന്ന കിടങ്ങന്നൂർ വില്ലേജ് ഓഫീസിന്റെ സമീപത്ത് കുളിക്കാനിറങ്ങിയതാണ് ഇവർ. ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണ് കുട്ടികൾ ഇറങ്ങിയത്. കനാലിലെ വെള്ളം ഒഴുക്ക് നിർത്തിയ ശേഷം ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. അനന്ദുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിനും അഭിരാജിന്റെ സംസ്കാരം ഇന്ന് വൈകിട്ട് നാലരയ്ക്കും വീട്ടുവളപ്പിൽ നടക്കും.
അഭിരാജിന്റെ സഹോദരങ്ങൾ – ഭവ്യ , ഭവിത. അനന്തുവിന്റെ അമ്മ – മായ.


