ചെന്നൈ: സുപ്രീംകോടതിയുടെ പച്ചക്കൊടിക്കു പിന്നാലെ തമിഴ്നാട്ടിലെ 45 ഇടങ്ങളിൽ കനത്ത പൊലീസ് സുരക്ഷയിൽ ആർ.എസ്.എസ് ഞായറാഴ്ച റൂട്ട് മാർച്ച് നടത്തി. ചെന്നൈ, മധുര, കാഞ്ചീപുരം, ചെങ്കൽപേട്ട് തുടങ്ങിയയിടങ്ങളിൽ നടന്ന സമാപന യോഗങ്ങളിൽ കേന്ദ്ര സഹമന്ത്രി എൽ. മുരുകൻ ഉൾപ്പെടെ പങ്കെടുത്തു. റൂട്ട് മാർച്ച് സമാധാനപരമായാണ് കടന്നുപോയതെന്ന് പൊലീസ് പറഞ്ഞു. ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയ മദ്രാസ് ഹൈകോടതി ഉത്തരവ് ഏപ്രിൽ 11ന് സുപ്രീംകോടതി ശരിവെക്കുകയും തമിഴ്നാട് സർക്കാറിന്റെ അപ്പീലുകൾ തള്ളുകയും ചെയ്തിരുന്നു. അതേസമയം, റൂട്ട് മാർച്ച് സ്ഥിരം പരിശീലനത്തിന്റെ ഭാഗമാണെന്നും ഹിന്ദുസമൂഹത്തിന് സംഘടിതമായും അച്ചടക്കത്തോടെയും സമയനിഷ്ഠയോടെയും ഒരുമിച്ചു നടക്കാൻ കഴിയുമെന്ന് പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്താനാണിതെന്നും ആർ.എസ്.എസ് അറിയിച്ചു.


