കമ്പം(തമിഴ്‌നാട്) – കഴിഞ്ഞ മാസം മഴ ശക്തമായി ലഭിച്ചതോടെ മുല്ലപ്പൂവില പൊടുന്നനെ ഉയർന്നു. ഒരു കിലോ 160 രൂപയ്ക്ക് മുകളിലാണ് വില്പന. കമ്പത്തും പരിസര ഗ്രാമങ്ങളിലുമുള്ള തോട്ടങ്ങളിലാണ് മുല്ലപ്പൂ കൃഷി ചെയ്യുന്നത്. കർഷകർ മുല്ലപ്പൂ വിളവെടുത്ത് മൊത്തമായും ചില്ലറയായും കമ്പം ഫാർമേഴ്‌സ് മാർക്കറ്റിലും വിവിധ ടൗൺ മാർക്കറ്റുകളിലും പച്ചക്കറി കടകളിലുമാണ് വില്പന നടത്തുന്നത്.
കഴിഞ്ഞ രണ്ടാഴ്ച വരെ കിലോയ്ക്ക് 40 രൂപയ്ക്ക് വിറ്റിരുന്ന മുല്ല ഇന്ന് കമ്പം ഫാർമേഴ്‌സ് മാർക്കറ്റിൽ 160 രൂപയായി.പുറം വിപണിയിൽ 200 രൂപ വരെയാണ് വില. കഴിഞ്ഞ മാസം തുടർച്ചയായി പെയ്ത മഴയിൽ മുല്ലപ്പൂക്കൃഷി നടത്തിയിരുന്ന തോട്ടങ്ങളിൽ വെള്ളം കയറി കൃഷി ഭാഗികമായി നശിച്ചിരുന്നു. ഇതാണ് ലഭ്യതക്കുറവിനും വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
കേരളത്തിലേക്ക് ഈ മുല്ലപ്പൂ എത്തുമ്പോൾ വില ഇനിയും കൂടും. തലയിൽ ചൂടാൻ മുല്ലപ്പൂവിനും വ്യാജൻ എത്തുന്ന കാലം വിദൂരമല്ല !!


