പത്തനംതിട്ട – പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇടനിലക്കാരൻ ചന്ദ്രശേഖരനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇടുക്കി ആനവിലാസത്ത് നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് മൂഴിയാർ പോലീസ് കേസെടുത്തിരുന്നു. വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രൻ, സാബു എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
പോലീസും വനം വകുപ്പും കേസെടുത്തതോടെ നാരായണൻ ഒളിവിലാണ്. ഇയാളടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്നാട്ടിൽ തെരച്ചിൽ നടത്തുന്നുണ്ട്. പോലീസിൻറെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥലമാണ് പൊന്നമ്പലമേട്. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണ്. മകരവിളക്ക് തെളിക്കുന്ന തറയിൽ വച്ചാണ് പൂജ ചെയ്തത്. പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.


