കോഴഞ്ചേരി – ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ മാരാമൺ ( മണക്ക് ) കൺവൻഷൻ ഇന്നും ഓലപ്പന്തലിന്റെ തണലിൽ തന്നെ . ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓലപ്പന്തലാണ് ഇത്തവണയും സംഘാടകർ ഒരുക്കിയത്. പുണ്യ നദിയായ പമ്പയുടെ മടിത്തട്ടിൽ നടക്കുന്ന ഒരു നൂറ്റാണ്ട് പിന്നിട്ട ഈ ആദ്ധ്യാത്മിക കൂട്ടായ്മ, പാരിസ്ഥിതിക സൗഹൃദം നില നിർത്താനും, നമ്മുടെ പഴമയെ പുതിയ തലമുറക്ക് അടുത്തറിയാനും ഒക്കെയാണ് ഓലപ്പന്തൽ തന്നെ നിർമ്മിച്ചിരിക്കുന്നത്. ലോകത്ത് മറ്റൊരിടത്തും ഇത്തരത്തിൽ വലിയ ഓലപ്പന്തലിൽ പരിപാടികളൊന്നും നടക്കുന്നില്ല ഇക്കാലത്ത്.
ഇക്കുറി ഒന്നര ലക്ഷം വിശ്വാസികൾക്ക് ഇരിക്കാൻ കഴിയുന്ന ഓലപന്തലാണ് മാർത്തോമ്മാ സുവിശേഷ സംഘം തയ്യാറാക്കിയിരിക്കുന്നത്. ഇതിനായുള്ള ഓല സമീപ പ്രദേശങ്ങളിലെ മാർത്തോമ്മാ ഇടവകകളാണ് എത്തിച്ചത്. മേയുന്നതും അതാത് ഇടവകക്കാർ തന്നെ. ഇതും പ്രത്യേകതയാണ്. ഇക്കുറി കൂടുതൽ വിശ്വാസികൾ എത്തും എന്നതിനാലാണ് പമ്പാ മണൽ പരപ്പിൽ കൂടുതൽ വിപുലമായ പന്തൽ ഇത്തവണ നിർമ്മിച്ചതെന്ന് സുവിശേഷ സംഘം ഭാരവാഹികൾ പറഞ്ഞു.




