പത്തനംതിട്ട – ഓരോ വകുപ്പിന്റെയും മേധാവി ആ വകുപ്പിന്റെ പബ്ലിക് അതോറിറ്റിയാണെന്നും ഒരു പബ്ലിക്ക് അതോറിറ്റിയുടെ വകുപ്പിലേക്ക് ഒരു വിവരവും അനുബന്ധ കാര്യങ്ങളും തേടാൻ ഒരു അപേക്ഷ മതിയാകുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കിം പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ രണ്ടാം അപ്പീലുകളിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം. തേടിയ വിവരം ആ വകുപ്പിന്റെ പല ഓഫീസുകളിലും സെക്ഷനുകളിലുമാണുള്ളതെങ്കിൽ നിയമം 6(3) പ്രകാരം അവിടങ്ങളിലേയ്ക്ക് പകർപ്പുകൾ അയച്ച് വിവരം നേരിട്ട് ലഭ്യമാക്കിക്കണം.
എല്ലാ വകുപ്പുകളിലും ഭരണ യൂണിറ്റുള്ള മുഴുവൻ ഓഫീസുകളിലും വിഭാഗങ്ങളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസറും അപ്പീൽ അധികാരിയും വേണം. ഇല്ലാത്തിടങ്ങളിൽ ഉടൻ ഉദ്യോഗസ്ഥരെ സ്ഥാനനിർദ്ദേശം ചെയ്യണമെന്ന് വകുപ്പു മേധാവികളോട് കമ്മിഷണർ ആവശ്യപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവരാവകാശ ഓഫീസർമാർക്കു വേണ്ടി വിവരാവകാശ നിയമത്തിൽ പ്രത്യേകം പരിശീലനം സംഘടിപ്പിക്കും.
വിവരവകാശ പരിധിയിൽ വരുന്ന ഓഫീസിൽ വിവരാവകാശ ഓഫീസർ ഇല്ല എന്നു പറഞ്ഞ് വിവരം നിഷേധിക്കുന്ന നടപടി നിയമ വിരുദ്ധവും ശിക്ഷാർഹവുമാണ്.
വിവരാവകാശ നിയമം പൂർണ്ണമായും പൗരന്മാരുടെ പക്ഷത്താണെന്നും ഉദ്യോഗസ്ഥർ ജനപക്ഷത്തു നിന്ന് അപേക്ഷകളിൽ തീർപ്പ് കല്പിക്കണമെന്നും കമ്മിഷണർ ഓർമിപ്പിച്ചു.


