ചങ്ങനാശേരി : ബഹുമാനപ്പെട്ട ഉപരാഷ്‌ട്രപതി സി.പി രാധാകൃഷ്ണന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എന്‍എസ്എസ് അനുമതി നിഷേധിച്ചതിൽ വ്യാപക പ്രതിഷേധം. ചങ്ങനാശേരി എസ്ബി കോളേജിലെ ശതാബ്ദി ആഘോഷങ്ങള്‍ക്കായാണ് ഉപരാഷ്‌ട്രപതി എത്തുന്നത്. വെളളിയാഴ്ച രാവിലെ ആണ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് അനുമതി ചോദിച്ചത്. എന്‍എസ്എസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഉപരാഷ്‌ട്രപതിയുടെ പര്യടനത്തിന്റെ സമയവിവര പട്ടിക പുതുക്കി ഇറക്കും.ന്യൂദല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ എത്തുന്ന ഉപരാഷ്‌ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയിലെത്തും. പെരുന്ന എന്‍എസ്എസ് കോളജ് മൈതാനത്താണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. തുടര്‍ന്ന് മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനാണ് തീരുമാനിച്ചത്.
മന്നം സമാധിയിൽ സന്ദർശനനാനുമതി നിഷേധിച്ചതിൽ രാഷ്ട്രീയം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. സമുദായാംഗങ്ങൾ തന്നെ നേതൃത്വത്തിന്റെ ഈ അപക്വമായ തീരുമാനത്തെ ചോദ്യം ചെയ്യുന്നു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ കൊടുത്തതിലുള്ള അതൃപ്തിയാണ് ഇങ്ങനൊരു തീരുമാനത്തിന് പിറകിൽ എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


