അടൂർ: പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ സമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളും സംഘടനകളുമായി നടത്തിയ സംവാദത്തിൽ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന് ആവശ്യവുമായി ക്രൈസ്തവ സംഘടന പ്രതിനിധികൾ.
അടൂർ വൈറ്റ് പോർട്ടിക്കോ ഹോട്ടൽ സമുച്ചയത്തിൽ നടന്ന വികസന ചർച്ചയിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് ക്രൈസ്തവ സഭകളുടെ വിഷയം ബഹു പ്രതിപക്ഷ നേതാവിനേ അറിയിച്ചു. റവ. ഏബ്രഹാം ഇഞ്ചക്കലോടി കോറെപ്പിസ്കോപ്പ,ഫാദർ ബെന്യാമിൻ ശങ്കരത്തിൽ,റവ ഷാജി കെ ജോർജ്, അനീഷ് തോമസ്, ബാബു വെണ്മേലി, പാസ്റ്റർ ജെയ്സ് പാണ്ടനാട്, ക്യാപ്റ്റൻ ടിനോ തോമസ്, ജോൺ സാമുവേൽ എന്നിവർ വിവിധ ക്രൈസ്തവ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു പങ്കെടുത്തു
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ്റെ സമ്പൂർണ്ണ റിപ്പോർട്ട് പുറത്ത് വിടുന്നതിലുള്ള അനിശ്ചിതത്വം നീക്കുക, വകുപ്പുകൾ നടപ്പിലാക്കിയ ശുപാർശകളുടെ പൂർണ്ണ വിവരങ്ങൾ പുറത്ത് വിടുക, ന്യൂനപക്ഷ സ്കോളർഷിപ്പിനെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കുക, ന്യൂനപക്ഷ വകുപ്പിൽ നടപ്പിലാക്കുന്ന വിവേചനം അവസാനിപ്പിക്കുക, ന്യൂനപക്ഷ വകുപ്പിൽ സമുദായിക സന്തുലിതാവസ്ഥ പാലിക്കുക, പരിവർത്തിത ക്രൈസ്തവർക്ക് പ്രത്യേക സംവരണ പാക്കേജ് നടപ്പിലാക്കുക, പരിവർത്തിത ക്രൈസ്തവരുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുക, വന്യജീവി ആക്രമണത്തിന് പരിഹാരം കാണുക, ബാറുകളുടെ സമയം ദീർഘിപ്പിച്ചത് പിൻവലിക്കുക, ആരാധനാലയ നിർമ്മാണത്തിനുള്ള തടസ്സങ്ങൾ മാറ്റി ഉദാരമായ ഏകീകൃത നിയമം കൊണ്ടുവരിക, നിലവിലുള്ള സെമിത്തേരികൾ നിയമവിധേയമാക്കുക (തടസ്സങ്ങൾ നീക്കുക), തുടങ്ങി നിരവധി വിഷയങ്ങൾ ക്രൈസ്തവ സംഘടനാ പ്രതിനിധികൾ അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ മറുപടി നൽകി.


