മാരാമൺ കൺവൻഷൻ പന്തലിൽ ഇന്ന് ചൊവ്വ – സായാഹ്ന യോഗം ; ദൈവജനമായി ജീവിക്കുക ; റൈറ്റ്. റവ. ഡോ. പോൾ സ്വരൂപ്

Kerala Pathanamthitta
Print Friendly, PDF & Email

മാരാമൺ – ഈ കാലഘട്ടത്തിൽ ദൈവജനമായി ജീവിക്കേണ്ടതിന്റെ അനിവാര്യത എന്താണ്. സൃഷ്ടി കർത്താവായ ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതെന്ന് കാണുന്നു. ദൈവത്തിന്റെ സ്വന്ത സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടത് ദൈവീകമായി നിലകൊള്ളേണ്ടത് അനിവാര്യമാണ്. ദൈവവും മനുഷ്യനും തമ്മിൽ ചില ബന്ധങ്ങളുടെ തകർച്ച മനുഷ്യന്റെ പ്രവൃത്തികാരണം ഉണ്ടാകുന്നു. ശാരീരികമായും ആത്മീകമായും തുടർച്ചകൾ ഈ ഭാഗത്ത് നമുക്ക് കാണാം. മാനുഷീക ബുദ്ധി ദൈവീക ബന്ധത്തിൽ വികലതകൾ സൃഷ്ടിക്കുന്നു.. ആത്മീയവും ബുദ്ധിപരമായതുമായ തകർച്ച മാത്രമല്ല, ഉടമ്പടി ബന്ധമാണ് ലംഘിക്കപ്പെടുന്നത്. ഉത്പത്തി 12:1-4, തകർക്കപ്പെട്ട, ദുഷ്ടത നിറഞ്ഞ ലോകത്ത് രക്ഷയുടെ ആദ്യ ചുവടുവെപ്പ് എടുക്കുന്ന ദൈവത്തെ നമുക്ക് ഇതിൽ കാണാം. അത് അബ്രഹാമിലൂടെയാണ് സാദ്ധ്യമാകുന്നത്. ഉടമ്പടി ബന്ധത്തിൽ നിലകൊള്ളുവാൻ ആഗ്രഹിക്കുന്ന ദൈവം. അബ്രഹാം ദൈവ വഴിയിൽ നടന്നു. വിശ്വാസത്തിൽ, അനുസരണത്തിൽ, നീതിയിലും ന്യായത്തിലും ജീവിച്ചു.

അബ്രഹാമിന്റെ വിളിയെ സഭയെ പ്രതിനിധീകരിക്കുന്നു. സഭയെ വിളിച്ചിരിക്കുന്നത് ദൈവ ജനത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണ്. ഉത്പത്തി 15: 1-6, വിശ്വാസവും അനുസരണവും ഭക്തിയും നിറഞ്ഞ അബ്രഹാം തന്റെ ജീവിതം തലമുറകൾക്ക് മാതൃകയായി ജീവിച്ചു. അബ്രഹാം വിശ്വാസത്തിന്റെ ഉദരത്തിൽ 25 വർഷത്തോളം യിസഹാക്കിനെ ചുമന്നു. അബ്രഹാമിന്റെ ജീവിതത്തിന്റെ നിർണ്ണായക ശുശ്രൂഷയാണ് നാം കാണുന്നത്. അസാദ്ധ്യങ്ങളിൽ സാദ്ധ്യതകളുടെ ദൈവീക അനുഭവം തിരിച്ചറിയുകയാണ് ഇവിടെ. ദൈവം നൽകിയ വാഗ്ദത്തം നിവർത്തിക്കുന്നുവെന്ന ബോദ്ധ്യം , ദൃഡമായ വിശ്വാസം അവനിലുണ്ടായിരുന്നു. നീതിയിലും ന്യായത്തിലും നടക്കുവാൻ, തന്റെ പിൻഗാമികളെ വിശ്വാസത്തിൽ പരിശീലിപ്പിച്ചു. ദൈവം അബ്രഹാമിനെ മാർഗ്ഗ ദർശിയായും, മാതൃകയായും തിരഞ്ഞെടുത്തു. ദൈവത്തിന്റെ വിളികേട്ട് ദൈവവഴിയിൽ നയിക്കപ്പെടുകയെന്നത് ദൈവജനത്തിന്റെ ഉത്തരവാദിത്വമാണ്. ദൈവ വഴി എന്നാൽ, ദൈവ സ്വഭാവം സ്വീകരിക്കുന്നതാണ്. വിശ്വാസത്തിൽ സത്യസന്ധമായ അനുസരണമാണ്. ഇത് യിസഹാക്കിനെ യാഗം അർപ്പിക്കാൻ പറഞ്ഞപ്പോളും തെളിമയായി പ്രതിഫലിക്കുന്ന അനുസരണം. നമ്മുടെ പാപ പ്രകൃതമാണ് അനുസരണത്തിൽ നിന്നും നമ്മെ വിലക്കുന്നത്. എന്നാൽ അതിന് ശക്തി പകരുന്നത് പരിശുദ്ധാത്മാവാണ്. പലപ്പോളും നമ്മുടെ ധാർമ്മികത നാം നഷ്ടമാക്കാറുണ്ട്. ധാർമ്മികതയിലൂടെ ലോകത്തിന് മാതൃകയാകാൻ ദൈവം അബ്രഹാമിനെ വിളിക്കുന്നു. മൂന്ന് കാര്യങ്ങൾ പ്രധാനമായും കാണാം. 1. തെരഞ്ഞെടുപ്പ്, 2. ധാർമ്മികത, 3. ദൗത്യം.

ദൗത്യം പരാജയമാകുന്നത്, നീതിയുടെയും ന്യായത്തിന്റെയും അഭാവത്തിലാണ്. ധാർമ്മികതയിൽ രക്ഷയിലേക്ക് നയിക്കപ്പെടുവാൻ വിളിക്കപ്പെട്ടിരിക്കുന്നതാണ് സഭ. വ്യക്തിപരമായും നീതിയും ന്യായവും നടപ്പിലാക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന സമൂഹം. നീതി എന്നത് കാലം മാറിയാലും, സ്ഥായിയായി നിലനിൽക്കുന്ന ദൈവീക ഭാവമാണ്. നീതിയും ന്യായവും ലോകത്തിന്റെ സമഗ്ര രക്ഷയിലേക്ക് നയിക്കുന്നതാണ്. അത്തരത്തിലുള്ള ജീവിതം സമൂഹത്തെ വീണ്ടെടുക്കുവാനുള്ള മുഖാന്തിരങ്ങൾക്ക് സാദ്ധ്യമാകണം. ദൈവം നമ്മെ വിശുദ്ധീകരിക്കുന്നത് ശുശ്രൂഷ നിർവ്വഹിക്കുന്നതിനാണ്. സഭയുടെ ദൗത്യം ഈ സുവിശേഷം പങ്കുവെയ്ക്കുക എന്നുള്ളതാണ്. യേശുവിന്റെ പ്രാർത്ഥനയുടെ കേന്ദ്രസത്ത എന്നത് ഐക്യമാണ്. യോഹന്നാൻ 17:15-25-ൽ ഈ ലോകത്തിൽ ദൈവജനമായിരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിൽ ഒന്നാകാൻ ദൈവം നമ്മെ വിളിക്കുന്നു. അബ്രഹാമിന്റെ ദൗത്യത്തെ സഭയ്ക്ക് മാതൃകയായി സ്വീകരിക്കാവുന്നതാണ്. വിശ്വാസം, അനുസരണം, ധാർമ്മികത, നീതി, ദൈവ വഴിയിലുള്ള നടപ്പ് , ഇതാണ് ദൈവ നീതിയുടെ അടിത്തറ. വിശ്വാസത്തിൽ നാം അബ്രഹാമിന്റെ പിന്തുടർച്ചക്കാരാണ്. ക്രിസ്തുവിലുള്ള വിശ്വാസമാണ് നമ്മുടെ തെരഞ്ഞെടുപ്പിന്റെ അടിത്തറ. അബ്രഹാമിന്റെ ജീവിതം ഒരു ദൗത്യത്തിന്റെ അടയാളമാണ്. യേശുവിലൂടെ അബ്രഹാമിന് നൽകിയ വാഗ്ദത്തം പൂർത്തിയാക്കിയ ദൈവം . ഉത്പത്തി 18:19. അബ്രഹാമിന്റെ വിളി സഭയുടെയും വിളിയാണ്. ക്രിസ്തുവിലൂടെ ദൈവജനം എന്ന അസ്ഥിത്വം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. പലപ്പോഴും വിശുദ്ധി എന്ന വാക്കിനെ തെറ്റിദ്ധരിക്കാറുണ്ട്. വിശുദ്ധിയെന്നത് വ്യത്യസ്തമാകുകയെന്നതാണ്. യിസ്രായേൽ ജനം ദൈവീക ഉദ്ദേശത്തിൽ ജീവിക്കുവാൻ പരാജയപ്പെട്ടു. നാം പാപത്തിൽ നിലകൊള്ളുമ്പോൾ ദൈവീക ഉദ്ദേശത്തിൽ നിന്നും നാം വ്യതിചലിക്കുന്നു. സദാ ഞെരുക്കത്തിലും, നീതിയിലും, ന്യായത്തിലും ജീവിതം തുടരുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിങ്കലേക്ക് തിരികെ വരുവാൻ ക്രിസ്തുവിലുള്ള വിശ്വാസം വീണ്ടെടുക്കുക. ഉപ്പും, വെളിച്ചവുമാകുക. കർത്താവിന്റെ ഉയർപ്പും പ്രത്യാശയും വിശ്വാസത്തിന്റെ അടിസ്ഥാനമാക്കുക എന്നീ കാര്യങ്ങൾ വളരെ പ്രധാനമാണ്. മനസ്സിന്റെ ആകമാനമായ രൂപാന്തരം, തിരികെ വരിക എന്നാൽ സമ്പൂർണ്ണമായി യഥാസ്ഥാനപ്പെടുകയെന്നതാണ്. ലോകത്തിന് അർത്ഥവത്തായ മാതൃകയാകുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഇരുട്ടിനെ അകറ്റി വെളിച്ചത്തിന്റെ സാക്ഷികളാകുവാൻ നമുക്കും സഭയ്ക്കും കഴിയണം. സഭ സത്യസാക്ഷികളാകുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. സത്യത്തിലും, നീതിയിലും, നിലകൊള്ളുവാൻ സഭയ്ക്ക് സാധ്യമാകണം.

Leave a Reply

Your email address will not be published. Required fields are marked *