പന്തളം – മകരവിളക്കിന് ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ഗുരുസ്വാമി മരുതമനയിൽ ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവാഭരണപേടകങ്ങൾ ശിരസ്സിലേറ്റുന്നത്. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ്‌കുമാർ, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കാൽനടയായി പരമ്പരാഗത പാതയിലൂടെ ; മൂന്നാം നാൾ സന്നിധാനത്ത് എത്തിച്ചേരും.
പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് 1.15ന് മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ ആദ്യ സ്വീകരണം. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം-1.30, കുളനട ഭഗവതി ക്ഷേത്രം-2.00, ഉള്ളന്നൂർ ഭദ്രാദേവീക്ഷേത്രം-3.00, പറയങ്കര ഗുരുമന്ദിരം-3.20, കുറിയാനിപ്പള്ളി ദേവീക്ഷേത്രം-3.30, കാവുംപടി ക്ഷേത്രം-4.00, കിടങ്ങന്നൂർ ജംക്‌ഷൻ-4.30, നാൽക്കാലിക്കൽ സ്കൂൾ ജംക്‌ഷൻ-5.00, ആറന്മുള കിഴക്കേനട-5.30, പൊന്നുംതോട്ടം ക്ഷേത്രം-5.45, പാമ്പാടിമണ്ണ്-7.00, ചെറുകോൽപ്പുഴ ക്ഷേത്രം-8.30, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം-9.30, വിശ്രമം.
രണ്ടാം ദിവസം
പുലർച്ചെ രണ്ടിന് പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് മൂക്കന്നൂർ-3.40, ഇടപ്പാവൂർ-3.50, പേരൂർചാൽ-4.00, ആയിക്കപ്പാറ-4.15, ഇടക്കുളം അയ്യപ്പക്ഷേത്രം-4.30, വടശേരിക്കര ചെറുകാവ് ക്ഷേത്രം-8.00, പ്രയാർ മഹാവിഷ്ണു ക്ഷേത്രം-9.30, മാടമൺ ഋഷികേശ ക്ഷേത്രം-10.30, പൂവത്തുമൂട്-11.00, കൂടക്കാവ്-12.00, കൊട്ടാരത്തിൽ-12.30, പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രം-1.30, പെരുനാട് രാജേശ്വരീ മണ്ഡപം-3.30, ളാഹ വനംവകുപ്പ് സത്രം-8.00, വിശ്രമം.
മൂന്നാം ദിവസം
പുലർച്ചെ രണ്ടിന് ളാഹയിൽ നിന്നും ഘോഷയാത്ര പുറപ്പെടും. പ്ലാപ്പള്ളി-5.00, ഇലവുങ്കൽ-6.30, നിലയ്ക്കൽ ക്ഷേത്രം-9.00, അട്ടത്തോട്-10.00, കൊല്ലമൂഴി-10.30, ഒലിയമ്പുഴ-11.30, വലിയാനവട്ടം-12.30, ചെറിയാനവട്ടം-1.00, നീലിമല-2.30, ശബരിപീഠം-4.30, ശരംകുത്തി-5.30, സന്നിധാനം-6.00.
പന്തളം രാജപ്രതിനിധിയായി ഘോഷയാത്രയെ നയിക്കുന്നത് പന്തളം കൊട്ടാരത്തിലെ പുണർതംനാൾ പി.എൻ.നാരായണവർമ. പന്തളം വലിയതമ്പുരാന്റെ പ്രതിനിധിയായാണ് പല്ലക്കിലേറി യാത്ര. ഘോഷയാത്രയ്ക്കൊപ്പമുള്ള അദ്ദേഹം പമ്പയിലെ രാജമണ്ഡപത്തിലെത്തി ഭക്തരെ അനുഗ്രഹിക്കും. മൂന്നാം ദിവസം മലകയറും. 18ന് കൊട്ടാരംവക കളഭാഭിഷേകവും 19ന് ഗുരുതിയും രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാണ്. 19ന് രാത്രി വരെയാണ് ഭക്തർക്ക് ദർശനം. 20ന് രാവിലെ ആറോടെ നട അടച്ചു തിരുവാഭരണവുമായി പടിയിറങ്ങി മടക്കയാത്ര തുടങ്ങും. തിരുവാഭരണ പേടകവാഹകസംഘത്തിന്റെ ഗുരുസ്വാമിയായി ഇക്കുറി നിയോഗം മരുതുവന കെ.എൻ.ശിവൻകുട്ടിക്കാണ്.


