പത്തനംതിട്ട – ശബരിമലയിലേക്ക് പോവുകയായിരുന്ന കൊല്ലത്ത് നിന്നുളള അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ച് അഞ്ചു പേർക്ക് പരുക്കുപറ്റി. ഇന്ന് രാവിലെ ആറരയോടെ അടൂർ – പത്തനംതിട്ട റൂട്ടിൽ കൈപ്പട്ടൂർ പോലീസ് ഫിംഗർ പ്രിന്റ് ബ്യൂറോയ്ക്ക് എതിർവശമുള്ള കാവുംകോട്ട് ജോർജിന്റെ വീടിന്റെ മതിലിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ തീർഥാടകന്റെ കൈ വാഹനത്തിന്റെ ടയറിന് അടിയിൽ അകപ്പെട്ടു.
പത്തനംതിട്ടയിൽ നിന്നും അഗ്‌നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഹേമന്ദ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടന്ന ഭാഗം നല്ല ഇറക്കവും വളവുമുള്ളതാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് കരുതുന്നുത്. 14 വയസുള്ള അർജുൻ, സുനിൽ, മണികണ്ഠൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടെയും പരുക്ക് സാരമുള്ളതല്ല.



