കോന്നി – സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യ പ്രസവം നടന്നു. പത്തനംതിട്ട സ്വദേശികളായ സിന്ദൂരി- വിഷ്ണു ദമ്പതികള്‍ക്കാണ് പെണ്‍കുഞ്ഞ് പിറന്നത്. സിസേറിയനായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുഞ്ഞിനും മാതാപിതാക്കള്‍ക്കും ആശംസകള്‍ നേര്‍ന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയും കോന്നി മെഡിക്കല്‍ കോളേജിലേയും മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.
സ്വകാര്യ ആശുപത്രികളോട് കിട പിടിക്കുന്ന സൗകര്യങ്ങളാണ് ലേബര്‍ റൂമില്‍ സജ്ജമാക്കിയിരിക്കുന്നത്. ലക്ഷ്യ നിലവാരത്തില്‍ 3.5 കോടി രൂപ ചെലവഴിച്ച് 27922 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ലേബര്‍ റൂമില്‍ ഒപി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സെപ്റ്റിക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, രണ്ട് എല്‍ഡിആര്‍ സ്യൂട്ടുകള്‍, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യം, റിക്കവറി റൂമുകള്‍, വാര്‍ഡുകള്‍, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷന്‍ യൂണിറ്റുകള്‍ എന്നിവയുണ്ട്.


