മെഴുവേലി – ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തോടെ സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കർ, ഭക്തജനങ്ങളുടെ ആഗ്രഹപ്രകാരം മെഴുവേലി തോലേക്കാവിനു സമീപത്തായി സ്ഥാപിച്ച ശ്രീ ആനന്ദഭൂതേശ്വരം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച പള്ളിവേട്ട ദിനമായ ഞായറാഴ്ച, ഇന്ന് വൈകീട്ട് നാലിന് ആരംഭിക്കും. മെഴുവേലിയിലെ 18 കരകളിൽനിന്നായി കാള, ഇരട്ടക്കാള, ശില്പങ്ങൾ എന്നിവയുടെ പ്രദർശനത്തിനായി ആവേശത്തിലാണ് നാട്ടുകാർ. മുതിരക്കാല, കിടങ്ങന്നൂർ- ആമക്കോട്, എരിഞ്ഞിനാകുന്ന് ഓംകാരേശ്വരം, തെങ്ങിടയിൽ – മീൻചിറയ്ക്കൽ, മഴവഞ്ചേരി, മാരാമൺ, തുണ്ടുകാട്, പൊട്ടന്മല, വലിയകാലായിൽ – മണ്ണിൽ, പാറപ്പാട് – മാങ്കൂട്ടം, തെക്കേലയ്യം, മുക്കൂട്ടിൽ, പത്തിശ്ശേരിൽ, എം.പി.എ.സി. തുടങ്ങിയ ഭാഗങ്ങളിൽ നിന്നുമൊക്കെ കെട്ടുരുപ്പടികൾ മെഴുവേലി മൈതാനത്ത് അണിനിരക്കും.
ഓച്ചിറയിലെ ഒന്നാം നമ്പർ ഇരട്ടക്കാള പത്തനംതിട്ട ജില്ലയിൽത്തന്നെ ആദ്യമായി മെഴുവേലി എരിഞ്ഞിനാംകുന്ന് ദേശക്കാരുടെ വകയായി എഴുന്നെള്ളും. കെട്ടുകാഴ്ച സമാപിക്കുന്നതോടെ സാംസ്കാരിക സമ്മേളനവും, സമ്മാനദാന വിതരണവും നടക്കും. രാത്രി അടൂർ വിശ്വകലയുടെ “ശിവകാമിത്തെയ്യം ” നൃത്ത സംഗീത നാടകം ഉണ്ടായിരിക്കും.
ആറാട്ട് ദിവസമായ നാളെ തിങ്കളാഴ്ച രാത്രി എട്ടിന് ആറാട്ടുവരവ്, ആറാട്ട് സദ്യ എന്നിവയുണ്ടാകും. നാളെ സമാപന പരിപാടിയായി രാത്രി 8.30-ന് ജാസി ഗിഫ്റ്റ് നയിക്കുന്ന മെഗാ ഗാനമേളയും ഉണ്ടായിരിക്കും..


