പത്തനംതിട്ട – അട്ടപ്പാടി വനസുന്ദരി ചിക്കൻ മുതൽ തലപ്പാക്കട്ടി ദം ബിരിയാണി വരെയുള്ള മായം ചേർക്കാത്ത തനത് ഭക്ഷണങ്ങളുടെ രുചി മേളം തീർത്ത് കഫെ കുടുംബശ്രീ ഭക്ഷ്യമേള രുചിമേളം 2025′. കുടുംബശ്രീ ജില്ലാ മിഷന്റെയും നബാർഡിന്റെയും നേതൃത്വത്തിൽ മാർച്ച് നാലു വരെ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് ഭക്ഷ്യമേള. ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ലൈവായാണ് ഭക്ഷണം പാചകം ചെയ്യുന്നത്. മല്ലിയില, പുതിനയില, കറിവേപ്പില, ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, കോഴി ജീരകം എന്നിവ ഉപയോഗിച്ചാണ് അട്ടപ്പാടി വനസുന്ദരി ചിക്കൻ തയ്യാറാക്കുന്നത്. പച്ചക്കുരുമുളകും കാന്താരിയും പുതിനയിലയുമെല്ലാം ചതച്ചുചേർത്തൊരു ചിക്കൻ ഫ്രൈ. ഒപ്പം തട്ടുദോശയും ഊരു കാപ്പിയും. ചിക്കൻ വേവിച്ച് അതിൽ മസാലക്കുട്ടുകൾ ചേർത്ത് ദോശക്കല്ലിലിട്ട് ഫ്രൈയാക്കുന്ന രീതിയാണ് ഇവരുടേത്. അട്ടപ്പാടിയിലെ മരുതി , കാളി, റേസി, വള്ളി എന്നിവരാണ് ഭക്ഷ്യമേളയിലെ പാചകക്കാർ. വനസുന്ദരിക്കൊപ്പം ദോശയും നൽകും ഒരു പ്ലേറ്റിനു 200 രൂപയാണ്. കപ്പ, മീൻകറി, ബീഫ് കറി ,പാൽ കപ്പ, തലശ്ശേരി ദം ബിരിയാണി, നെല്ലിക്ക കൊണ്ടുള്ള ഏഴുതരം വ്യത്യസ്ത ജ്യൂസുകളും ലഭ്യമാണ്. മനം മയക്കുന്ന രുചികളിലും നിറങ്ങളിലും ഐസ്‌ക്രീമുകളും ലഭ്യമാണ്.
വിവിധ തരം പായസങ്ങൾ , തലപ്പാക്കട്ടി ദം ബിരിയാണി, ചെട്ടിനാട് ബിരിയാണി ചിക്കൻ, ബീഫ് എന്നിവകൊണ്ടുള്ള ദോശ,വട,, ഗ്രിൽഡ് ചിക്കൻ തുടങ്ങിയ വിഭവങ്ങളുമായാണ് തമിഴ്നാട് യൂണിറ്റുകൾ എത്തിയിരിക്കുന്നത്. കൂടാതെ വിവിധതരം ഡോണട്ടുകൾ, ബ്രൗണികൾ, ഡ്രീം കേക്ക്, ഫിൽഡ് കപ്പ് കേക്ക് തുടങ്ങി നാവിൽ കൊതിയൂറുന്ന വിവിധ ഇനം ഭക്ഷണങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
നോമ്പുതുറയുമായി ബന്ധപ്പെട്ട് നോമ്പ് കഞ്ഞി, തരി കഞ്ഞി, ഉന്നക്കായ പഴം നിറച്ചത് തുടങ്ങിയ വിവിധ മലബാർ പലഹാരങ്ങൾ എന്നിവ ലഭ്യമാണ്. രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയാണ് ഭക്ഷ്യമേള.


