ന്യൂഡൽഹി – പൊതുമരാമത്ത് അടക്കമുള്ള കാരാറുകൾക്ക് മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവർക്ക് കരാർ നൽകുന്നത് കേരളത്തിൽ മാത്രമേ കാണാൻ കഴിയൂവെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണ കരാർ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നൽകിയതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. എന്നാൽ, ഈ നിലപാട് ഊരാളുങ്കല്‍ തള്ളി. സംസ്ഥാന സർക്കാരിന് 82 ശതമാനം ഓഹരി പങ്കാളിത്തമുള്ള സൊസൈറ്റിയാണ് തങ്ങളുടേതെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സുപ്രീം കോടതിയെ അറിയിച്ചു.
കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിർമ്മാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമ്മാൺ കൺസ്ട്രക്ഷൻസ് ഉടമ മുഹമ്മദ് അലിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങൾ ക്വോട്ട് ചെയ്ത തുകയെക്കാളും ഒരു കോടി 65 ലക്ഷം രൂപ അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നൽകുകയായിരുന്നുവെന്ന് നിർമ്മാൺ കൺസ്ട്രക്ഷൻസിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും അഭിഭാഷകൻ ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. തുടർന്നാണ് മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവർക്ക് കരാർ നൽകുന്നത് കേരളത്തിൽ മാത്രമേ കാണാൻകഴിയൂ എന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.


