പ്രയാഗ്‌രാജ് – ഉത്തർപ്രദേഹിൽ നടന്നുകരുന്ന മഹാകുംഭമേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടന്ന അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ സംഖ്യ ഉയരുന്നു. അന്തർദേശീയ മാധ്യമങ്ങൾ 40 ൽ കൂടുതൽ എന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ 15 എന്നാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേർക്കു പരുക്കേറ്റു. ആശുപത്രികളിൽ കഴിയുന്ന പലരുടെയും പരിക്ക് ഗുരുതരമാണ്. ബാരിക്കേഡുകൾ തകർത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. സ്ത്രീകൾ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളജിലേക്കും മാറ്റിയിട്ടുണ്ട്.
അപകടത്തെ തുടർന്നു മൗനി അമാവാസി ദിനത്തിലെ അമൃത് സ്‌നാനം അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി അറിയിച്ചു. അഖാഡ പരിഷത്ത് ജനറൽ സെക്രട്ടറിയും ജുന അഖാര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരിയും ഭക്തരോട് ഗംഗാ നദിയിലെ സ്നാനം അവസാനിപ്പിച്ച് മടങ്ങാൻ അഭ്യർഥിച്ചു. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥതിഗതികൾ വിലയിരുത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. ഔദ്യോഗികമായി മരണപ്പെട്ട കണക്കുകൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.


