കൊല്ലം – ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ ഒപ്പം ഉണ്ടന്ന് കാണിക്കുന്നതിനായി ബിജെപി നൽകുന്ന അമിതപ്രാധാന്യം മനസ്സിലാക്കി തട്ടിപ്പുകാരെല്ലാം കൂട്ടത്തോടെ ബിജെപിയിലേക്ക്. പല ജില്ലകളിലും ഇത്തരക്കാർ ബിജെപിയിൽ കടന്നു കൂടിയിട്ടുണ്ട്. ആള് ന്യൂനപക്ഷ സമുദായാംഗമെന്ന് കണ്ടാൽ പിന്നെ ഒന്നും നോക്കില്ല. പാർട്ടിയിൽ നിലവിലുള്ള നേതാക്കളെ ഒക്കെ വകഞ്ഞു മാറ്റി ഇത്തരക്കാർക്ക് പ്രാധാന്യം നൽകുകയും ചെയ്യും. ഇത്തരമൊരു തട്ടിപ്പുകാരൻ കൊല്ലത്തെ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിന് വലിയ പണിയാണ് കൊടുത്തിരിക്കുന്നത്.
സ്വയം ബിഷപ്പായി മാറി, വ്യാജ സർട്ടിഫിക്കറ്റ് വില്പന നടത്തിയതിനും തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും അറസ്റ്റിലായ കടപ്പാക്കട മോഡേൺ ഗ്രൂപ്പ് ഉടമ ജയിംസ് ജോർജാണ് കൃഷ്ണകുമാറിന് പണി കൊടുത്തത്. ബിജെപി വേദികളിൽ. കൊല്ലം പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കൃഷ്ണ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് ഡോ. യാക്കോബ് മാർ ഗ്രിഗോറിയോസെന്ന പേരും പൊടി തട്ടിയെടുത്ത് ജയിംസ് എത്തിയത്. ജയിംസ് സ്ഥാനാർഥിക്കൊപ്പമുള്ള ചിത്രം പ്രസിദ്ധീകരിക്കാൻ ജന്മഭൂമിയും മടിച്ചില്ല എന്നതാണ് രസകരം.
വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്നുവെന്ന പരാതിയെ തുടർന്ന് കൊല്ലം കടപ്പാക്കടയിലെ ഇയാളുടെ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തിയപ്പോളാണ് തട്ടിപ്പുകാരനായ ഇയാളുടെ കള്ളക്കളികൾ പൊളിഞ്ഞത്.. കൊല്ലം എസിപിയുടെ നേതൃത്വത്തിൽ മോഡേൺ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ നടന്ന റെയ്ഡിൽ നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തു.സംഭവത്തിൽ സ്ഥാപനത്തിന്റെ മേധാവി ജയിംസ് ജോർജിനെതിരെ പൊലീസ് കേസെടുത്തു.ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ പേരിനോട് സാമ്യമുള്ള ഭാരതീയ ഓർത്തഡോക്‌സ് സഭ ഉണ്ടാക്കി അതിന്റെ മെത്രാനായി സ്വയം അവരോധിച്ച വ്യക്തിയാണ് ജെയിംസ് ജോർജ്.
അതിന് ശേഷം വിദ്യാഭ്യാസ സ്ഥാപനവുമായി തട്ടിപ്പ് നടത്തുകയായിരുന്നു. ഗുരുവായൂർ സ്റ്റേഷനിൽ രണ്ട് വിദ്യാർത്ഥികൾ നൽകിയ പരാതിയെ തുടർന്നാണ് കൊല്ലത്തെ ഇയാളുടെ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. വ്യാജ സർട്ടിഫിക്കറ്റുകൾ നല്കി തങ്ങളെ കബളിപ്പിച്ചു എന്നായിരുന്നു വിദ്യാർത്ഥികൾ നൽകിയ പരാതി. റെയ്ഡിൽ ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള അനേകം
സർട്ടിഫിക്കറ്റുകൾ പൊലീസ് പിടിച്ചെടുത്തു. സ്ഥാപനത്തിന്റെ മേധാവി ജെയിംസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.അന്ന് നടത്തിയ റെയ്ഡിൽ സ്ഥാപനത്തിൽ നിന്ന് 450ലധികം സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തിരുന്നു.
വ്യാജ മെത്രാന്റെ സ്വത്തുകൾ ഇ ഡി കണ്ടുകെട്ടി
കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെ തുടർന്ന് 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം ജയിംസ് ജോർജിന്റെയും ഭാര്യ സീമ ജയിംസിന്റെയും ഉടമസ്ഥതയിലുള്ള 1.6 കോടി രൂപയുടെ എട്ട് സ്ഥാവര ജംഗമ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയിരുന്നു. ഈ കേസിൽ നിന്ന് രക്ഷപ്പെടാനാണ് ഇയാൾ വീണ്ടും മെത്രാൻ വേഷത്തിൽ ബിജെപിക്ക് ഒപ്പം ചേർന്നതെന്നാണ് പറയപ്പെടുന്നത്.
ജയിംസിന്റെയും സീമയുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ വ്യാജ സർട്ടിഫിക്കറ്റ് വിതരണത്തിലൂടെയുണ്ടാക്കിയ കോടികൾ ഉപയോഗിച്ചാണ് വാങ്ങിയതെന്ന് ഇഡി കണ്ടെത്തിയിരുന്നു.കൊട്ടാരക്കരയിൽ രണ്ട് ഏക്കർ 80 സെന്റ്, വയനാട്ടിലും കണ്ണൂരിലും ഏഴ് സെന്റ് വീതം, കുണ്ടറയിൽ ഒന്നര ഏക്കർ, പാരിപ്പള്ളി പുല്ലിക്കുഴിയിൽ രണ്ടര ഏക്കറിൽ പൗൾട്രി ഫാം, കൊല്ലത്ത് കടപ്പാക്കടയിൽ ഓഫീസും വീടും എന്നിവയാണ് കണ്ടു കെട്ടിയത്.
ഇനി ബിജെപിയെ കെട്ടിപ്പിടിക്കാൻ വരുന്നവരെ സൂക്ഷിച്ചാൽ അവർക്ക് കൊള്ളാം. ഇനി ഏതെങ്കിലും സീറ്റിൽ ജയിച്ചാൽ പിന്നെ കോൺഗ്രസിൽ നിന്നടക്കം കുത്തൊഴുക്കാകും ബിജെപിയിലേക്ക്. സ്വന്തം പോക്കറ്റിലെ പൈസ മുടക്കി പോസ്റ്ററും ഒട്ടിച്ചു, മാർക്സിസ്റ്റുകാരുടെ തല്ലും കൊണ്ട് പാർട്ടി വളർത്തിയ സാധാരണ പ്രവർത്തകരെല്ലാം ഔട്ട് . അഭിനവ മതേതരത്വ വ്യാജന്മാർ ഇൻ. ഇനി വ്യാജന്മാരെ അനുകൂലിക്കുന്ന ബിജെപി നേതാക്കന്മാരെ വരെ പഴയകാല സംഘികൾ കൈവെക്കുന്ന കാലവും വിദൂരമല്ല. !!


