ചങ്ങനാശേരി – ജനുവരി 22 നു നടക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ചും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന ചില രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനെ പരോക്ഷമായി വിമർശിച്ചും എൻഎസ്എസ് രംഗത്തെത്തി. രാഷ്ട്രീയം പറഞ്ഞ് അയോദ്ധ്യയിലെ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് എൻഎസ്‍എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വര വിശ്വാസിയുടെ കടമയാണെന്നും എൻഎസ്‍എസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കാനുള്ള കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനം ഉചിതവും അങ്ങേയറ്റം സ്വാഗതാർഹവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഉയർത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ ധീരമായ ഈ തീരുമാനം ഇടവരുത്തുമെന്നും വി.എം.സുധീരൻ പറഞ്ഞു. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. ആദ്യഘട്ടത്തിൽ ചില നേതാക്കളെങ്കിലും പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെയിരുന്നുവെങ്കിലും ‘ഇന്ത്യ’ സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് കോൺഗ്രസ്സ് പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്നാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന കാര്യത്തിൽ വ്യക്തമായ നിലപാട് അറിയിച്ചത്.


