പെരുനാട്ടിലെ ബാബുവിന്റെ ആത്മഹത്യ : ചരമവാർഷിക ദിനത്തിൽ ബിജെപിയുടെ ഉപവാസ സമരം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സിപിഎം നേതാക്കളുടെ ഭീഷണി മൂലം ജീവനൊടുക്കിയ പാർട്ടി അനുഭാവിക്ക് ഒന്നാം ചരമവാർഷിക ദിനത്തിലും നീതിയില്ല. പഞ്ചായത്തിലെ സി.പി.എം നേതാക്കളുടെ പേര് എഴുതി വച്ച ശേഷം മഠത്തുംമൂഴി മേലേതിൽ ബാബു ജീവനൊടുക്കിയിട്ട് ഇന്നലെ 25 ന് ഒരു വർഷം തികഞ്ഞു. തന്നെ ആത്മഹത്യയിലേക്ക് നയിച്ച നേതാക്കളുടെ പേര് എഴുതി വച്ച ശേഷമായിരുന്നു സി.പി.എം പ്രവർത്തകനായ ബാബു സമീപത്തെ പളളിയുടെ പറമ്പിലെ റബർ മരത്തിൽ തൂങ്ങി മരിച്ചത്. ആത്മഹത്യാക്കുറിപ്പ് തള്ളിക്കളഞ്ഞ് പോലീസ് അന്വേഷണം അട്ടിമറിച്ചു എന്നാണു ആരോപണം.

ബാബുവിന്റെ ഭാര്യ പരാതിയും കേസുമൊക്കെയായി മുന്നോട്ട് പോയിട്ടും ഈ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല. ഇതിനെതിരേ ബാബുവിന്റെ ചരമവാർഷിക ദിനത്തിൽ ബി.ജെ.പി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ബാബുവിന്റെ ആത്മഹത്യ സംബന്ധിച്ച കേസിൽ അന്വേഷണം പ്രഹസനമായതിന് എതിരേയാണ് ഉപവാസ സമരം.

പെരുനാട്ടിലെ സി.പി.എം നേതാക്കളുടെ സമ്മർദ്ദവും ഭീഷണിയുമാണ് ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ നിന്ന് വ്യക്തമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ, പഞ്ചായത്ത് മെമ്പർ ശ്യാം വിശ്വൻ, സി.പി.എം ലോക്കൽ സെക്രട്ടറി റോബിൻ കെ. തോമസ് എന്നിവർക്കുള്ള പങ്ക് വ്യക്തമായി ആത്മഹത്യ കുറുപ്പിൽ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

സ്വന്തം പേരിലുള്ള സ്ഥലം സിപിഎം ഭരണപക്ഷമായ പഞ്ചായത്തിലെ നേതാക്കന്മാരുടെ നിർദ്ദേശം അനുസരിച്ച് വിട്ടു നൽകാതിരുന്നതിനെ തുടർന്നാണ് അദ്ദേഹം ഭീഷണി നേരിട്ടത്. അങ്ങനെ സ്ഥലം വിട്ടുനിൽക്കുന്നതിൽ നിന്നും ഒഴിവാക്കണമെങ്കിൽ 25 ലക്ഷം കോഴയായി നൽകണമെന്ന് നേതാക്കന്മാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് സമ്മതമല്ലാതിരുന്ന ബാബു പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ്, വാർഡ് മെമ്പർ ശ്യാം എം എസ് എന്ന വിശ്വൻ എന്നിവരുടെ പേരുകൾ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയ ശേഷമാണ് ജീവനൊടുക്കിയത്.. ഇത് നാട്ടിൽ വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. മരണത്തിന് ഇടയാക്കിയവരുടെ പേരുകൾ വ്യക്തമായി വെളിപ്പെടുത്തിയിട്ടും ഫോറൻസിക് റിപ്പോർട്ടുകൾ അനുകൂലമായിരുന്നിട്ടും പൊലീസ് ചെറുവിരൽ പോലും അനക്കിയില്ല.

ഒടുവിൽ ബാബുവിന്റെ ഭാര്യ കുസുമകുമാരി ഹൈക്കോടതിയെ സമീപിച്ചു. എന്നിട്ടും പ്രയോജനം കിട്ടിയിട്ടില്ല. ആരോപണ വിധേയരായ പഞ്ചായത്ത് പ്രസിഡന്റും മറ്റ് സിപിഎം നേതാക്കളും ഇപ്പോഴുംനാട്ടിൽ വിലസുന്നു. പൊലീസ് ഇവരുടെ മൊഴി എടുക്കാൻ പോലും തയാറല്ല. സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയാണ് മോഹനൻ.

നാളിതുവരെ പോലീസ് പ്രതികൾക്കെതിരെ കൃത്യമായി ചാർജ് ചെയ്യാതിരിക്കുകയും അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് ബിജെപി പെരുനാട് ഏരിയയുടെ നേതൃത്വത്തിൽ മഠത്തും മൂഴി വലിയപാലം ജംഗ്ഷനിൽ പ്രതിഷേധ ഉപവാസ സമരം നടത്തി. ബാബുവിന്റെ ഭാര്യ കുസുമ കുമാരി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉപവാസ സമരം ആരംഭിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് സൂരജ് ഉദ്ഘാടനം ചെയ്തു. പെരുനാട് ഏരിയ പ്രസിഡന്റ് എം.എസ്. വിനോദിന്റെ അധ്യക്ഷതയിൽ, ജില്ലാ സെക്രട്ടറി ഷൈൻ ജി കുറുപ്പ്, റാന്നി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, പെരുനാട് ഏരിയ ജനറൽ സെക്രട്ടറി സാനു മാമ്പാറ, മണ്ഡലം വൈസ് പ്രസിഡന്റ് വസന്ത സുരേഷ്, ജില്ലാ കമ്മിറ്റി അംഗം അനിത സുനിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായസോമരാജൻ,ജിജു ശ്രീധർ, സിന്ധുലേഖ, ഷിബു മാട മൺ, സിജു, രാജൻ, രഘു തോട്ടുങ്കൽ, കലേഷ് മാട മൺ, ഹരി,ഓമനക്കുട്ടൻ മന്നപ്പുഴ, ഓമനക്കുട്ടൻ പെരുനാട്, ശ്രീജന,ജോളി ഫിലിപ്പ്, രാജി ഷിബി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *