പത്തനംതിട്ട – മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിലെ ബിനാമി വായ്പാത്തട്ടിപ്പ് കേസിൽ നിരവധിപ്പേർ പ്രതികളാകുമെന്ന് ക്രൈംബ്രാഞ്ച് സൂചന നൽകി. ജീവനക്കാർ മുതൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ വരെ പ്രതിപ്പട്ടികയിലുണ്ടാകും. ഇതു സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടി. 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപ ബാങ്കിന് നഷ്ടം വരുത്തിയെന്നാണ് ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആർ പറയുന്നത്്. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കോടതിയിൽ പുതിയ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൽകിയ പരാതിയിലാണ കേസ് രജിസ്റ്റർ ചെയ്തത്. സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായി ചുരുങ്ങിയത് അഞ്ചു പേർ വീതമുണ്ട്. ഇവരിൽ ചിലർ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പണം തിരിച്ചടയ്ക്കാൻ നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്. വായ്പ എടുത്തിട്ടുള്ളവരും മുൻ പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും പ്രതികളാകും. ജീവനക്കാരും പ്രതികളാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. നിരവധി ഘട്ടങ്ങിലൂടെയാണ് ഒരു വായ്പ അനുവദിക്കുന്നത്. ഇതിന് അനുവാദം നൽകുന്നത് ഭരണ സമിതിയംഗങ്ങളാണ്. ചട്ടം മറി കടന്ന് വായ്പ അനുവദിച്ചത് ഓഡിറ്റിലൂടെ കണ്ടെത്താതിരുന്നതും കണ്ടെത്തിയപ്പോൾ നടപടിയെടുക്കാതെ ഇരുന്നതും കുറ്റകൃത്യമായി കണക്കാക്കും. അങ്ങനെ വരുമ്പോൾ അതിന് കാരണക്കാരായവരൊക്കെ തന്നെ പ്രതി ചേർക്കപ്പെടുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.


