ഗാർഹിക പീഡനനിയമം അനുശാസിക്കുന്ന പരിരക്ഷ സ്ത്രീകൾക്ക് ലഭിക്കുന്നില്ലന്ന് : വനിതാ കമ്മിഷൻ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് ശക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും നിയമം അനുശാസിക്കുന്ന പരിരക്ഷ സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്ന് കേരളാ വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവല്ല വൈ എം സി എ ഹാളിൽ നടത്തിയ പത്തനംതിട്ട ജില്ലാതല സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ. അദാലത്തിൽ പരിഗണനയ്ക്കു വന്ന പരാതികൾ പരിശോധിച്ചതിൽ നിന്നും കുടുംബാന്തരീക്ഷം സങ്കീർണമാകുന്ന സാഹചര്യമാണ് ജില്ലയിലുള്ളതെന്നാണ് മനസിലാകുന്നത്. മദ്യപാനം മൂലമുള്ള പ്രശ്നങ്ങളും പോലീസ് താക്കീത് നൽകിയശേഷവും കുടുംബാംഗങ്ങളെ ഉപദ്രവിക്കുന്ന സാഹചര്യവും ഉണ്ട്. പരാതിപ്പെട്ടതിന്റെ പേരിലും സ്ത്രീകൾ ആക്രമണത്തിനിരയാകുന്നു. ഇത്തരം കുടുംബ പ്രശ്നങ്ങൾ ദേഷകരമായി ബാധിക്കുന്നത് കുട്ടികളെ ആണ്. വീടുകൾക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വാർഡു തലത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനം സജീവമാക്കണം. മദ്യപാനത്തിനെതിരെ വലിയ ബോധവൽക്കരണവും ഭാര്യ, ഭർത്താക്കൻമാർക്ക് ആവശ്യമായ കൗൺസിലിംഗും നൽകണം. വനിതാ കമ്മിഷന്റെ തിരുവനന്തപുരം ഓഫീസിൽ സ്ഥിരമായ കൗൺസിലിംഗും എറണാകുളത്തെ റീജിയണൽ ഓഫീസിൽ മൂന്ന് ദിവസം കൗൺസിലിംഗും നൽകുന്നുണ്ട്. വനിതാ ശിശു വികസന വകുപ്പിന്റെയും പോലീസ് വനിതാ സെല്ലിന്റെയും കൗൺസിലിംഗ് സംവിധാനം ജില്ലകളിൽ പ്രയോജനപ്പെടുത്തണം. ഹോം നഴ്സുകളുടെയും വീട്ടുജോലിക്കാരുടെയും പ്രശ്നങ്ങൾ അറിയുന്നതിനായി പത്തനംതിട്ട ജില്ലയിൽ അടുത്ത മാസം പബ്ലിക് ഹിയറിംഗ് നടത്തുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു. 14 കേസുകൾ തീർപ്പാക്കുകയും നാല് പരാതികളിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിനായി അയയ്ക്കുകയും ചെയ്തു. ബാക്കി 28 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കുന്നതിനായി മാറ്റി. കുടുംബ പ്രശ്‌നങ്ങൾ സംബന്ധിച്ച പരാതികളാണ് അദാലത്തിൽ ലഭിച്ചതിൽ ഏറെയും.

സിറ്റിംഗിൽ വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവിയും അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായിയും പരാതികൾ കേട്ട് കേസുകൾ തീർപ്പാക്കി. പാനൽ അഭിഭാഷകരായ അഡ്വ. എസ് സബീന, അഡ്വ. എസ്. സീമ, കൗൺസിലർ രമ്യ കെ. പിള്ള, വനിതാസെൽ പോലീസ് ഉദ്യോഗസ്ഥ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *