ആലുക്കാസ് ജൂവലറി ജീവനക്കാരൻ സുജിത്തിനെ കാണാതായിട്ട് ഒരു മാസം കഴിയുന്നു: തണ്ണിത്തോട് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ അധികാര പരിധി പറഞ്ഞ് കേസെടുക്കാതെ പൊലീസ് ?

Fashion Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: തെലങ്കാനയില്‍ ആലുക്കാസ് സ്വര്‍ണ കടയില്‍ ജോലി ചെയ്തിരുന്ന തണ്ണിത്തോട് തേക്കുതോട് സ്വദേശിയായ യുവാവിനെ ഒരു മാസമായി കാണാനില്ല. കോന്നി തേക്കുതോട് മൂര്‍ത്തിമണ്ണ് പുതുവേലി മുരുപ്പേല്‍ വാസുവിന്റെ മകന്‍ സുജിത്തിനെയാണ് കാണാതായിരിക്കുന്നത്. വൃദ്ധ മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തങ്ങളുടെ അധികാര പരിധിക്ക് പുറത്തായതിനാല്‍ അന്വേഷിക്കാന്‍ കഴിയില്ലെന്ന് തണ്ണിത്തോട് പൊലീസ്. അതിനിടെ സുജിത്ത് മനുഷ്യക്കടത്ത് സംഘത്തിന്റെ തടവിലാണെന്ന് ദൃക്‌സാക്ഷിയായ മറ്റൊരാള്‍ മാതാപിതാക്കളെ അറിയിച്ചു.

തെലങ്കാന നിസാമാബാദില്‍ സ്വര്‍ണ കടയിലെ ജീവനക്കാരനാണ് സുജിത്ത്.
വര്‍ഷങ്ങളായി ഇവിടെയാണ് ജോലി. മൂന്നുമാസം കൂടുമ്പോഴാണ് സുജിത്ത് നാട്ടിലേക്ക് വരുന്നത്. മാര്‍ച്ച് 23നാണ് സുജിത്ത് ലീവിന് വരുന്നുണ്ട് എന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞത്. 26 ന് വീണ്ടും വിളിച്ച് താന്‍ ഹൈദരാബാദില്‍ ഉണ്ടെന്നും അവിടെ നടക്കുന്ന ഒരു പ്രദര്‍ശനം കണ്ട ശേഷമേ വീട്ടിലേക്ക് വരികയുള്ളൂ എന്നും അറിയിച്ചു. പിന്നീട് സുജിത്തിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി.

മാര്‍ച്ച് 30 ന് തന്നെ വിവരങ്ങള്‍ കാണിച്ച് തണ്ണിത്തോട് പൊലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കി. കേരളത്തിന് പുറത്തായതിനാല്‍ അന്വേഷിക്കുന്നതില്‍ പരിമിതി ഉണ്ടെന്നാണ് തണ്ണിത്തോട് പൊലീസിന്റെ നിലപാട്.
പരാതിയെക്കുറിച്ച് ഒരു വാക്കുപോലും ചോദിക്കാന്‍ പോലീസ് ഇതുവരെ തങ്ങളുടെ വീട്ടിലേക്ക് പോലും എത്തിയിട്ടില്ല എന്നും സുജിത്തിന്റെ മാതാപിതാക്കള്‍ പറയുന്നു. അതിനിടെ കഴിഞ്ഞദിവസം മുതുകുളം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഹരി എന്ന ആള്‍ വിളിച്ച് സുജിത്ത് ഹൈദരാബാദില്‍ തടവിലാണെന്നും മനുഷ്യ കടത്ത് നടത്തുന്ന സംഘമാണ് തടവിലാക്കിയിരിക്കുന്നത് എന്നും വീട്ടുകാരോട് പറഞ്ഞു. തന്നെയും ഇതേ സംഘം തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നും അസുഖ
ബാധിതനായതിനാല്‍ തന്നെ കൊണ്ട് പ്രത്യേകിച്ച് ഉപകാരം ഒന്നും ഇല്ല എന്ന് കൊണ്ടാണ് നാട്ടിലേക്ക് പറഞ്ഞു വിട്ടതെന്നും ഹരി വീട്ടുകാരോട് പറഞ്ഞു.

ഈ വിവരം അറിയിച്ചിട്ടും തണ്ണിത്തോട് പൊലീസ് ഗൗരവമായി എടുത്തിട്ടില്ല എന്നും വീട്ടുകാര്‍ പറയുന്നു. തെലുങ്കാന പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാല്‍ സുജിത്ത് ഉള്‍പ്പെടെ നിരവധിപേരെ അവിടെ നിന്ന് രക്ഷപ്പെടുത്താന്‍ ആകുമെന്നും ഹരി വീട്ടുകാരോട് പറഞ്ഞിരുന്നു. ഗൗരവമായ വിഷയമായിട്ടും പൊലീസ് തങ്ങളുടെ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും സുജിത്തിന്റെ മാതാപിതാക്കള്‍ പറയുന്നു.

മലയുടെ മുകളില്‍ താമസിക്കുന്നതിനാല്‍ കുന്നും മലയും ഇറങ്ങിവേണം പൊലീസ് സ്‌റ്റേഷനിലേക്ക് പോകാനെന്നും പ്രായമായ തങ്ങള്‍ക്ക് ഇതിന് പോലും സാധിക്കാത്ത ആരോഗ്യ അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.സംഭവത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സുജിത്തിന്റെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *