ബംഗലൂരു: കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഈ മാസം 10ന് നടക്കാനിരിക്കേ ന്യൂനപക്ഷ സമുദായങ്ങളെ ആകർഷിക്കാൻ വാഗ്ദാനപ്പെരുമഴയായി കോൺഗ്രസിന്റെ പ്രകടന പത്രിക. ബിജെപി സർക്കാർ റദ്ദാക്കിയ മുസ്ലീം സംവരണം പുനഃസ്ഥാപിക്കുമെന്നും ആകെ സംവരണം 70% ആയി ഉയർത്തുമെന്നും പത്രികയിൽ പറയുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യെ നിരോധിച്ചതു പോലെ ബജ്‌രംഗ്ദളിനെയും നിരോധിക്കും. ആർഎസ്എസിനെ നിരോധിക്കുമെന്ന് പറയുന്നുമില്ല . സമൂഹത്തിൽ ശത്രുതയും വെറുപ്പം സൃഷ്ടിക്കുന്ന എല്ലാ സംഘടനകളെയും റദ്ദാക്കുമെന്നും പത്രികയിൽ പറയുന്നു. ‘സർവ ജനഗണ ശാന്തിയ തോട’ എന്ന പേരിലാണ് തിരഞ്ഞെടുപ്പ് പത്രിക ഇറക്കിയിരിക്കുന്നത്.
തങ്ങൾ അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ ബിജെപി സർക്കാർ കൊണ്ടുവന്ന എല്ലാ അന്യായ, ജനവിരുദ്ധ നിയമ നിർമ്മാണങ്ങളും പൊളിച്ചെഴുതുമെന്നും പത്രികയിൽ പറയുന്നു.
പിന്നെയാണ് ആംആദ്മി സ്റ്റെയിൽ പരാമർശങ്ങൾ; എല്ലാവർക്കൂം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, എല്ലാ കുടുംബത്തിലും ഗൃഹനാഥയ്ക്ക് പതിമാസം 2000 രൂപ, എല്ലാ ബിപിഎൽ കുടുംബത്തിനും 10 കിലോ സൗജന്യ ഭക്ഷ്യധാന്യം, തൊഴിൽ രഹിതരായ ബിദുരധാരികൾക്ക് രണ്ടു വർഷത്തേക്ക് മാസം 3,000 രൂപയും തൊഴിൽ രഹിതരായ ഡിപ്ലോമക്കാർക്ക് 1500 രൂപയും റെഗുലർ സർക്കാർ ബസ് സർവീസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നീ ആറ് ഉറപ്പുകളും നൽകുന്നു. ഇവ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനമാകുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ, കോൺഗ്രസ് വക്താവ് പവൻ ഖേര എന്നിവരും പത്രിക പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഒറ്റ കിറ്റിൽ കേരളം പിടിച്ചതുപോലെ കോൺഗ്രസ്സ് വാഗ്ദാന കിറ്റുകളിൽ കർണ്ണാടകം പിടിക്കുമോ ?


