ന്യൂഡൽഹി – ഇസ്രയേൽ – ഹമാസ് യുദ്ധം നാശം വിതച്ച പാലസ്തീനിലേക്ക് സഹായവുമായി ഇന്ത്യ. 6.5 ടൺ മെഡിക്കൽ ഉപകരണങ്ങളും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ ഐഎഎഫ്- 17 വിമാനം പുറപ്പെട്ടു. ഈജിപ്തിലെ എൽ – അരിഷ് എയർപോർട്ടിലാണ് ഇന്ത്യ സഹായങ്ങൾ എത്തിക്കുന്നത്. ഇവിടെനിന്ന് റാഫ അതിർത്തി വഴി പാലസ്തീനിൽ എത്തിക്കും. ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, ടെന്റുകൾ, സ്വീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയാണ് ഇന്ത്യ അയച്ചിരിക്കുന്നത് എന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.

ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന വ്യോമാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാസയിലേക്ക് അടിയന്തര സഹായങ്ങൾ എത്തിക്കാൻ ഇന്ത്യയും രംഗത്തിറങ്ങിയത്. പാലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ടെലഫോൺ സംഭാഷണം നടത്തിയ മോഡി പാലസ്തീൻ ജനതയ്ക്ക് സഹായം ലഭ്യമാക്കുന്നത് തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങളിലും ആക്രമണങ്ങളിലും സുരക്ഷാ സാഹചര്യം മോശമാകുന്നതിലും പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി.
#MEAIndia


