ന്യൂഡൽഹി – അസമിലെ ദിബ്രുഗഢ് ജയിലിൽ കഴിയുന്ന ഖലിസ്ഥാനി വിഘടനവാദി അമൃത്പാൽ സിംഗ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഖദൂർ സാഹിബ് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ അമൃത്പാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഖദൂർ സാഹിബിലെ ജില്ലാ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ വാരിസ് പഞ്ചാബ് ഡി നേതാവിൻ്റെ അഭിഭാഷകൻ ഹർജോത് സിംഗ്, അദ്ദേഹത്തിൻ്റെ ബന്ധു സുഖ്‌ചെയിൻ സിംഗ് എന്നിവരും മറ്റ് അഞ്ച് പേരുമാണ് അമൃത്പാലിനു വേണ്ടി പത്രിക സമർപ്പിച്ചത്.
ദേശീയ സുരക്ഷാ നിയമപ്രകാരം കഴിഞ്ഞ ഏപ്രിൽ 23നാണ് അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴാം ഘട്ടത്തിൽ ജൂൺ ഒന്നിനാണു ഖാദൂർ സാഹിബിൽ വോട്ടെടുപ്പ് നടക്കുക.


