കരുവന്നൂരിലെ ദുരൂഹമരണങ്ങൾ ; നേരറിയാൻ സി.ബി.ഐ ഇറങ്ങുമോ ?

Crime Politics
Print Friendly, PDF & Email

തൃശ്ശൂർ – കരുവന്നൂരിൽ ആരംഭിച്ച സഹകരണ തട്ടിപ്പ് മറ്റു ബാങ്കുകളിലേക്കും നീങ്ങിയപ്പോൾ.. തട്ടിപ്പിന് ശേഷം നടന്ന പല ദുരൂഹമരണങ്ങളും കൂടി അന്വേഷിക്കാൻ സി.ബിഐ ഇറങ്ങാൻ സാദ്ധ്യതയേറി. ഇ.ഡി.ക്ക് കൈകടത്താനാകാത്ത മേഖലയാണ് ബാങ്കുകളിൽ നടന്ന കൈക്കൂലിയും ദൂരുഹമരണങ്ങളും. ഇ.ഡി. അന്വേഷിച്ച സഹകരണ ബാങ്കുകളിൽ ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചിലരും വായ്പാത്തട്ടിപ്പിനും കള്ളപ്പണ ഇടപാടിനും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകൾക്ക് ശേഷം നടന്ന ദുരൂഹ മരണങ്ങൾ കൂടി അന്വേഷിക്കണമെന്ന ആവിശ്യം ശക്തമാണ്.

ഒരു ബാങ്കിൽ ഭരണസമിതിയിലെ പ്രമുഖൻ ഒാരോ വായ്പയ്ക്കും 50,000 മുതൽ രണ്ടുലക്ഷം വരെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. ഇൗ പണം അനധികൃതമായി സമ്പാദിച്ചതിനുമാത്രമേ ഇ.ഡി.ക്ക് കേസെടുക്കാനാകൂ. കൈക്കൂലി വാങ്ങിയതിന് നടപടിയെടുക്കാനാകില്ല. മിക്ക ബാങ്കുകളിലും ഉന്നത ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും ഒക്കെ കൈക്കൂലി വാങ്ങിയത് കണ്ടെത്തിയിട്ടുണ്ട്.

കരുവന്നൂർ ബാങ്കിൽ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവർ‍ വായ്പാത്തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ചതായി ഇ.ഡി. കണ്ടെത്തിയിരുന്നു. എന്നാൽ ഇവരെ ഇ.ഡി. അറസ്റ്റ് ചെയ്തില്ല. കരുവന്നൂർ ബാങ്കിലൂടെ കള്ളപ്പണ ഇടപാട് നടത്തിയ വെളപ്പായ സതീശൻ, പി.പി. കിരൺ എന്നിവരെ മാത്രമാണ് അറസ്റ്റു ചെയ്തത്. ഇതിന് കൂട്ടുനിന്ന് കൈക്കൂലിയിനത്തിലും പണമുണ്ടാക്കിയത് ബിജു കരീം, സി.കെ. ജിൽസ് എന്നിവരാണ്. ഇൗ കണ്ടെത്തൽ ക്രൈം ബ്രാഞ്ചും നടത്തിയിരുന്നു. ഇൗ ഇടപാടുകൾക്ക് രേഖകളുള്ളതിനാലാണ് ഇവർ പിടിക്കപ്പെട്ടത്. കരുവന്നൂർ ബാങ്കിൽ 2011-ൽ തുടങ്ങിയ തട്ടിപ്പ് 2020 വരെ പുറത്തുവരാതിരുന്നതിന്റെ പിന്നിൽ സഹകരണ ഉദ്യോഗസ്ഥർക്ക് വ്യക്തമായ പങ്കുണ്ട്.

കരുവന്നൂരിലെ തട്ടിപ്പ് പാർട്ടിയെ അറിയിച്ച സിപിഐ എം പ്രവർത്തകനായിരുന്ന രാജീവിനെ 1998 ഡിസംബർ ആറിന് മാടായിക്കോണത്തെ ട്രാൻസ്‌ഫോർമറിന് സമീപം കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇൗ കേസ് പോലീസ് പിന്നീട് എഴുതിത്തള്ളി. അയ്യന്തോൾ ബാങ്കിൽ ജീവനക്കാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ശിവലാലിനെ 12 വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ ആണ് കാണാതായതാണ്. ഇവയുടെ നിജസ്ഥിതി അറിയണമെങ്കിൽ സി.ബിഐ തന്നെ വരേണ്ടിവരും. കരുവന്നൂർ തട്ടിപ്പിൽ സി.ബിഐ. അന്വേഷണം ആവശ്യപ്പെട്ട് ആദ്യ പരാതിക്കാരനായ എം.വി. സുരേഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണവിധേയമായ എല്ലാ ബാങ്കുകളിലേയും കൈക്കൂലി ഉൾപ്പടെയുള്ള അഴിമതികളും ദുരൂഹമരണങ്ങളും ആളുകളെ കാണാതാകലും ഒക്കെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *