മല്ലപ്പള്ളി – ഒരുമിച്ച് മദ്യപിച്ച് ലഹരി മൂത്തപ്പോൾ വീണ്ടും വാങ്ങാൻ ആഗ്രഹം. മദ്യശാലയ്ക്ക് മുന്നിൽ ക്യൂ നിന്നപ്പോൾ തർക്കമായി. സുഹൃത്തുക്കൾ തമ്മിലടിച്ചു. തലക്ക് അടിയേറ്റ യുവാവിന്റെ നില അതീവ ഗുരുതരം. തലയ്ക്ക് പിന്നിൽ കല്ലു കൊണ്ടുള്ള ഇടിയേറ്റ് ഗുരുതരാവസ്ഥയിലായ വായ്പൂർ ചെട്ടിമുക്ക് മേലേ തറയിൽ വീട്ടിൽ സനീഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കവിയൂർ പുന്നിലം കോളനിയിൽ ഷാജി സുരേന്ദ്രൻ നടത്തിയ ആക്രമണത്തിലാണ് സനീഷിന് പരുക്കേറ്റത്.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് മദ്യപിച്ച ശേഷം വീണ്ടും വാങ്ങാനായി മദ്യശാലയ്ക്ക് മുമ്പിൽ ക്യൂ നിൽക്കുകയായിരുന്നു. ഇതിനിടെ തർക്കമുണ്ടായി. സനീഷ, ഷാജിയുടെ മൂക്കിന് ഇടിച്ചു. തുടർന്ന് മദ്യം വാങ്ങി പുറത്തേക്ക് വന്ന സനീഷിനെ ഷാജി കല്ല് ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ അടിക്കുകയായിരുന്നു.
ഈ വഴി വന്ന എക്‌സൈസ് സംഘം ഷാജിയെ തടഞ്ഞു നിർത്തിയ ശേഷം കീഴ്‌വായ്പൂർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സംഘവും എക്‌സൈസ് ഉദ്യോഗസ്ഥരും ചേർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റ സനീഷിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

