തിരുവനന്തപുരം: അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. വർദ്ധിച്ചു വരുന്ന ഇത്തരം അതിക്രമങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല എന്നും അതിന് തടയിടുന്നതിന് കർശന ഇടപെടലുകൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം വരുത്തരുതെന്നും കെ.സി.സി. ആവശ്യപ്പെട്ടു. കെ.സി.സി. പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റവ. എ. ആർ. നോബിൾ, നെടുമങ്ങാട് അസംബ്ലി ഭാരവാഹികളായ വിജയരാജ്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കെ.സി.സി. ഭാരവാഹികൾ നിതിൻ രാജിന്റെ കുടുംബം സന്ദർശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
കർശന നടപടികൾ ഉണ്ടായില്ലങ്കിൽ കെ.സി.സി.യുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


