കണ്ണില്‍ ചോരയില്ലാതെ എംജി യുണിവേഴ്‌സിറ്റി:

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: എം.ജി സര്‍വകലാശാലയ്ക്ക് കീഴിലുളള് പ്രൈവറ്റ് ബിരുദ വിദ്യാര്‍ഥികളുടെ ഇംപ്രൂവ്‌മെന്റ് അവസരം നഷ്ടമാകുന്നു. 2020 ലെ അഡ്മിഷന്‍ ബിരുദ പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് അവസരം ലഭിക്കുന്നില്ലെന്നാണ് പരാതി.

ഇവര്‍ക്ക് ഒന്നു മുതല്‍ അഞ്ചു വരെയുള്ള സെമസ്റ്ററുകളുടെ സപ്ലിമെന്ററി /ഇംപ്രൂവ്‌മെന്റ് പരീക്ഷാ അവസരമാണ് നഷ്ടപ്പെടുത്തിയത്. ആദ്യ അവസരത്തില്‍ ഏതെങ്കിലും വിഷയങ്ങള്‍ക്ക് പരാജയപ്പെടുന്നവര്‍ക്ക് അവരുടെ അക്കാദമിക വര്‍ഷം നഷ്ടപ്പെടാത്ത വിധത്തില്‍ സപ്ലിമെന്ററി /ഇംപ്രൂവ്‌മെന്റ് അവസരം ലഭിക്കാറുണ്ട്. ആറിന് ഒഴികെ ബാക്കി എല്ലാ സെമസ്റ്ററുകള്‍ക്കും ഈ അവസരം ലഭിക്കും. ഒന്നു മുതല്‍ നാലു വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് തങ്ങളുടെ ജൂനിയര്‍ ബാച്ചുകള്‍ക്കൊപ്പവും
അഞ്ചാം സെമസ്റ്ററിന് മാത്രമായി സ്‌പെഷല്‍ സപ്ലിമെന്ററി എന്ന പേരിലും ആണ് അവസരം കൊടുക്കാറുള്ളത്.

2020 അഡ്മിഷന്‍ റെഗുലര്‍ വിദ്യാര്‍ത്ഥികളുടെയും പ്രൈവറ്റ് വിദ്യാര്‍ഥികളുടെയും ഒന്നുമുതല്‍ ആറു വരെയുള്ള എല്ലാ സെമസ്റ്ററിന്റെയും പരീക്ഷകള്‍ കഴിഞ്ഞു. രണ്ടാം സെമസ്റ്റര്‍ മുതല്‍ റെഗുലറിനും പ്രൈവറ്റിനും ഒരേ ബിരുദ പരീക്ഷകളാണ് നടത്തിയത്. ആറാം സെമസ്റ്റര്‍ ഒഴികെയുള്ളതിന്റെ ഫലവും വന്നു. എന്നാല്‍ റെഗുലര്‍ കോളജില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ഒന്നു മുതല്‍ അഞ്ചു വരെയുള്ള എല്ലാ സെമസ്റ്ററുകള്‍ക്കും ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി അവസരം ലഭിച്ചപ്പോള്‍ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് ഒറ്റ സെമസ്റ്ററിനും അവസരം കൊടുത്തില്ല.

പ്രൈവറ്റ് വിഭാഗത്തില്‍ ആദ്യ അവസരത്തില്‍ പാസായ വളരെ കുറച്ചു വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അക്കാദമിക വര്‍ഷം നഷ്ടപ്പെടാതെ ബിരുദ യോഗ്യത നേടാന്‍ കഴിയു. എന്നാല്‍ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് അവസരം കൂടി ലഭിച്ചതിനാല്‍ താരതമ്യേന മെച്ചപ്പെട്ട റിസള്‍ട്ട് ലഭിക്കും.
പ്രൈവറ്റ് വിദ്യാഭ്യാസ മേഖല തകര്‍ക്കുന്ന സര്‍വകലാശാലയുടെ ഇത്തരം നടപടികള്‍ മുന്‍ വര്‍ഷങ്ങളിലും ഉണ്ടായിരുന്നു. പരാതി കൊടുത്തിട്ടും ഫലമുണ്ടാകാത്തതിനാല്‍ പാരലല്‍ കോളേജ് അസോസിയേഷന്റെ നേതൃത്വത്തില്‍ 2020 ല്‍ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ പെറ്റിഷന്‍ സമര്‍പ്പിച്ചിരുന്നു. പരാതി കണക്കിലെടുക്കണമെന്ന് കോടതി സര്‍വകലാശാലയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ കോടതി നിര്‍ദേശം വിദ്യാര്‍ത്ഥി പക്ഷത്തു നിന്ന് ഉള്‍ക്കൊള്ളുവാന്‍ സര്‍വകലാശാല തയാറായിട്ടില്ല. 2020ല്‍ അഡ്മിഷന്‍ എടുത്ത 8000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ സീനിയേഴ്‌സ് വിഭാഗത്തിലെ തോറ്റവര്‍ക്കും സര്‍വകലാശാലയുടെ ഈ വേര്‍തിരിവ് നടപടി മൂലം അക്കാദമിക വര്‍ഷം നഷ്ടപ്പെടും.•

Leave a Reply

Your email address will not be published. Required fields are marked *