പത്തനംതിട്ട – വർഷങ്ങളായി പിരിഞ്ഞു താമസിക്കുന്ന ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതിയെ കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചൂലിപ്പുറം സ്വദേശി നെയ്യുണ്ണിൽ വീട്ടിൽ മനോജ് (43) നെ ആണ് കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 2 ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മദ്യപിച്ച് സ്ഥിരമായി ഉപദ്രവം ഉണ്ടാക്കുന്നതു മൂലം ഇയാളുടെ ഭാര്യയും മൂന്ന് മക്കളും രണ്ടു വർഷത്തിൽ അധികമായി സ്വന്തം വീട്ടിൽ ആയിരുന്നു താമസം. ഇപ്പോൾ ഇവർ വിവാഹമോചന കേസ് കൊടുത്തതിലുള്ള വിരോധമൂലം പ്രതി ഒരു ബൈക്കിൽ എത്തി ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ രണ്ട് പെൺകുട്ടികളാണ് ഒപ്പം ഉണ്ടായിരുന്നത്. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി.
കേസടുത്ത് കീഴ്വായ്പൂർ പോലീസ് പ്രതിയെ അന്വേഷിച്ചുവരവെ ബുധനാഴ്ച രാവിലെ കറുകച്ചാൽ എന്ന സ്ഥലത്ത് വെച്ച് കാണപ്പെടുകയും കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. കീഴുവായ്പൂർ പോലീസ് ഇൻസ്പെക്ടർ SHO അജീബ് E , SI മാരായ അനീഷ് T , ഷാൻ N S , CPO മാരായ സന്തോഷ് , അമൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു


