കാർട്ടനിട്ട് തട്ടിപ്പ് ; ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ പ്രതികൾ

Crime Pathanamthitta
Print Friendly, PDF & Email

ആറന്മുള – തനിയെ താമസിക്കുന്ന വയോധികയെ ബാംബൂ കർട്ടൻ ഇടാനെത്തി കൊള്ളയടിച്ചത് ആസൂത്രിതമായി . പതിനായിരം രൂപയിൽ താഴെ വില വരുന്ന കർട്ടനിട്ട ശേഷം വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഇവർ പണമായും ചെക്കായും വാങ്ങിയെടുത്തത് 99,000 രൂപ. വീട്ടമ്മയുടെ പരാതിയിൽ ആറന്മുള പൊലീസ് നോട്ടീസ് കൊടുത്ത് വിളിച്ചു വരുത്തിയപ്പോൾ കുറ്റം സമ്മതിച്ച പ്രതികൾ തട്ടിപ്പ് നടത്തിയ വിധം തുറന്നു പറയുകയായിരുന്നു. ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ .

ആറന്മുള പടിഞ്ഞാറേ വാര്യം കൃഷ്ണകൃപ വീട്ടിൽ എം. ചക്രപാണിയുടെ ഭാര്യ എസ്. പ്രസന്നകുമാരി (69)യാണ് തട്ടിപ്പിനിരയായത്. കൊല്ലം ശൂരനാട് തെക്ക് കക്കാക്കുന്ന് തെങ്ങുവിള ജുംആ മസ്ജിദിന് സമീപം കടമ്പാട്ടുവിള വീട്ടിൽ എൻ. റിയാസ് (25), തഴവ എസ് ആർ പി മാർക്കറ്റ് മുസ്ലിം പള്ളിക്ക് സമീപം വെട്ടുവിളശ്ശേരിൽ ഹാഷിം എന്നുവിളിക്കുന്ന ആഷ്‌മോൻ (46), ശൂരനാട് തെക്ക് മാർതോമ്മ ചർച്ചിന് സമീപം അൻസു മൻസിലിൽ എൻ അൻസൽ (30) എന്നിവരാണ് പിടിയിലായത്. ഇവർ മുമ്പ് നാലുപേരായിരുന്നെന്ന് ഇവരുടെ തട്ടിപ്പിന് വിധേയരായ ആളുകൾ പറയുന്നു.

നവംബർ 30 ന് രാവിലെ 11 മണിക്ക് അടൂർ, പത്തനംതിട്ട വഴി ആറന്മുള ഐക്കരയിലുള്ള പ്രസന്നകുമാരിയുടെ വീട്ടിലെത്തിയ പ്രതികൾ സ്‌ക്വയർ ഫീറ്റിനു 200 രൂപ നിരക്കിൽ മൂന്ന് ജനാലകൾക്ക് കർട്ടൻ ഇടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഒന്നാം പ്രതിയുടെ കാറിലാണ് ഇവരെത്തിയത്. ഹാളിലെ രണ്ട് ജനാലയും കിടപ്പുമുറിയിലെ ഒരു ജനാലയുമാണ് മൂന്നുപാളി വീതമുള്ള കർട്ടൻ ഇട്ടത്. 47,500 രൂപയുടെ രസീതും നൽകി. കയ്യിൽ 14000 രൂപ മാത്രമേയുള്ളൂ എന്ന് പറഞ്ഞ വീട്ടമ്മ അത് പ്രതികൾക്ക് നൽകി. ബാക്കി തുകയ്ക്ക് ഇവർക്ക് അക്കൗണ്ട് ഉള്ള ആറന്മുള സൗത്ത് ഇന്ത്യൻ ബാങ്കിലെ രണ്ട് ചെക്കുകൾ ഒപ്പിട്ടു നൽകുകയും ചെയ്തു. സ്‌ക്വയർ ഫീറ്റിന് 50 രൂപക്ക് താഴെയുള്ള സാധനമാണ് ഇവർ ഇങ്ങനെ വന്നു വിൽക്കുന്നതെന്നോർക്കണം.

തുടർന്ന് പ്രതികളിൽ രണ്ടുപേർ ബാങ്കിലെത്തി ഒരു ചെക്കിൽ 85000 രൂപ എഴുതി മാറിയെടുക്കുകയായിരുന്നു. ഒന്നും മൂന്നും പ്രതികളാണ് ബാങ്കിലെത്തി തുക മാറിയെടുത്തത് രണ്ടാം പ്രതി ഈ സമയം ആ വീട്ടിൽ തങ്ങി. ചെക്ക് സംബന്ധിച്ച കൃത്യതയ്ക്കായി ബാങ്ക് അധികൃതർ പ്രസന്നകുമാരിയെ വിളിച്ചപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടാം പ്രതി ഫോൺ അറ്റൻഡ് ചെയ്യുകയും പണം മാറിക്കൊടുത്തുകൊള്ളാൻ സമ്മതിക്കും വിധം പ്രതികരിക്കുകയും ചെയ്തു. ഇത് വിശ്വസിച്ചാണ് ബാങ്ക് പണം നൽകിയത്. ഒരു ചെക്ക് ഒന്നാം പ്രതി കയ്യിൽ സൂക്ഷിച്ചു. തട്ടിയെടുത്ത പണം മൂവരും വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായി പോലീസിനോട് സമ്മതിച്ചു. തട്ടിപ്പ് സംബന്ധിച്ച് അറിഞ്ഞപ്പോൾ ആറന്മുള പോലീസ് വീട്ടിലെത്തി പ്രസന്നകുമാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.

പ്രതികൾക്ക് നോട്ടീസ് നൽകി സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം കുറ്റസമ്മതത്തെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ വീട്ടമ്മ തിരിച്ചറിഞ്ഞു. ഉപയോഗിക്കാത്ത ചെക്ക് റിയാസിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കണ്ടെടുത്തു. വീട്ടമ്മക്ക് പ്രതികൾ നൽകിയ രസീതും പോലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകൾ കണ്ടെത്തി ഇത്തരത്തിൽ പണം തട്ടുന്ന സംഭവങ്ങൾ വ്യാപകമാകുന്നതിനെതിരായ നിയമനടപടികൾക്ക് ജില്ലാ പോലീസ് മേധാവി വി അജിത് കർശന നിർദേശം നൽകിയിരുന്നു. പ്രതികൾ സമാന രീതിയിൽ മുമ്പും തട്ടിപ്പ് നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിർദേശം നൽകി.

പത്തനംതിട്ട ജില്ലയിൽ പ്രവാസികളെയടക്കം ഈ സംഘം പറ്റിച്ചിട്ടുണ്ട് എന്ന് പലരും പരാതിപ്പെടുന്നുണ്ട്. ഈ സംഘത്തിന്റെ പറ്റിക്കലിൽ പെട്ടവർ പൊലീസിന് പരാതി കൈമാറേണ്ടതാണ്. മാവേലിക്കരയിൽ മുമ്പ് ഇവർ പിടിക്കപ്പെട്ടിട്ടുണ്ട്. ഇത് പല പ്രാവിശ്യമായപ്പോൾ പിടിക്കപ്പെട്ടാലും ഇത്രയൊക്കെയേ ഉള്ളൂ എന്നിവർക്ക് മനസ്സിലായി. ഇവരെ പുറത്തിറക്കാൻ രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായി എന്ന വിവരം പുറത്തു വരുന്നുണ്ട്.
ക്രിമിനലുകൾക്ക് പിന്നിൽ ഇപ്പോഴും രാഷ്ട്രീയക്കാരുടെ പിൻബലവും ഉണ്ടാകുമല്ലോ . അടുത്ത ദിവസങ്ങളിൽ ഈ പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരും. വീടുകളിലേക്ക് സാധനങ്ങളുമായി വ്യാപാരത്തിന് വരുന്നവരെ സൂക്ഷിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *