ഇലവുംതിട്ട – മുട്ടത്തുകോണം പള്ളിക്കൂട മുറ്റത്ത് പ്രവേശനോത്സവ മേളത്തിന് താളം പിടിച്ച ആ പത്തുകുട്ടികളുടെ മേളം കൊട്ടിക്കയറിയത് അനേകം ഹൃദയങ്ങളിലേക്കായിരുന്നു.. ഭിന്നശേഷിയെന്ന അവരുടെ കുറവിനെ പള്ളിക്കൂടത്തിന്റെ പടിക്ക് പുറത്തു നിർത്തി അവർ കൊട്ടിക്കയറിയപ്പോൾ മുട്ടത്തുകോണം എസ്എൻഡിപി ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ചരിത്ര മുഹൂർത്തമാണ് അത് മാറി.
ശ്രീരാജ്, ശിവജിത്ത്, ശ്യാം സുരേഷ്, മണികണ്ഠൻ, റോണി റോയ്, എസ്തർ ജോസ്, കാർത്തിക്, വിശ്വജിത്ത്, രാഹുൽ രാജേഷ്, സിബിൻ ശാമുവേൽ, എന്നിവരുടെ മേളസംഘമാണ് ചെണ്ടമേളത്തിന്റെ വിസ്മയം തീർത്തത്. ശാരീരിക പരിമിതികൾ മറികടന്ന് അവർ കൊട്ടിക്കയറിയപ്പോൾ കുട്ടികളും, അദ്ധ്യാപകരും, രക്ഷിതാക്കളുമൊക്കെയടങ്ങുന്ന വലിയൊരു സദസ്സ് കയ്യടികളോടെ അവരെ പ്രോത്സാഹിപ്പിച്ചു.
അദ്ധ്യാപകരുടെയും, സ്‌പെഷ്യൽ എഡ്യുക്കേറ്ററായ ടിസി അമ്പിളി ടീച്ചറിന്റെയും ശ്രമഫലമായി കാലാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ചെണ്ടമേള അദ്ധ്യാപകനായ ആഷ്‌ലി ജോസഫിന്റെ ശിക്ഷണത്തിൽ ഒരു വർഷമായി ഈ കുട്ടികൾ പരിശീലനത്തിലായിരുന്നു. ഭിന്നശേഷി കുട്ടികളുടെ ചെണ്ടമേളം പ്രവേശനോത്സവത്തിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്നും, വരുംനാളുകളിൽ ഈ കുട്ടികൾക്കാവിശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനാദ്ധ്യാപകയായ സ്മിതാ ശ്രീധർ പറഞ്ഞു.

75 ശതമാനത്തോളം ശാരീരിക വൈകല്യമുള്ള റോണി അടക്കം ചെണ്ടമേളത്തിൽ കാണിക്കുന്ന ഉത്സാഹം കാണുമ്പോൾ തുടർന്നും പഠിപ്പിക്കാൻ തന്നെയാണ് തീരുമാനമെന്ന് റാണിയുടെ ‘അമ്മ മിലി പറഞ്ഞു .
ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുമോൾ കോശിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. പിടിഎ പ്രസിഡന്റ് എസ്‌കെ സാനു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് പദ്മകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പലായ ജയറാണി, രഞ്ജിനി, അജിത്ത്, മഞ്ജുഷ എന്നിവരും പ്രസംഗിച്ചു.


