പത്തനംതിട്ട – ജില്ലയിലെ റാന്നി ഫയർ സ്റ്റേഷൻ പരിധിയിലെ ബ്ലോക്ക് പടി, മന്ദിരംപടി, തോട്ടമൺ, പുളിമുക്ക്, കുറുമ്പൻമൂഴി, മാമുക്ക്, മേലുകര, മാരാമൺ, മല്ലപ്പള്ളി, വടശ്ശേരിക്കര, കുമ്പളത്താമൺ, പേരുച്ചാൽ, അങ്ങാടി, കോട്ടാങ്ങൽ, പെരുമ്പെട്ടി, ഐത്തല, ഇട്ടിയപ്പാറ, പേട്ട, വാഴക്കുന്ന്, കിളിയാനിക്കൽ, ചെട്ടിമുക്ക് തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളും വെള്ളം കയറിയിട്ടുള്ളതാണ്. റാന്നി ബസ് സ്റ്റാൻഡ്, ടൗണിലെ റോഡുകൾ എന്നിവ വെള്ളത്തിനടിയിലാണ്.
പത്തനംതിട്ട ജില്ല ഫയർ ഓഫീസറുടെ നേതൃത്വത്തിൽ റാന്നി, പത്തനംതിട്ട, കോന്നി, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കുണ്ടറ, തിരുവല്ല, തകഴി നിലയങ്ങളിൽ നിന്നും സ്കൂബ ടീം ഉൾപ്പെടെ അഗ്നിരക്ഷാ സേനയും, NDRF സംഘവും ഉൾപ്പെടെ ആകെ 80 സേനാംഗങ്ങൾ റാന്നി താലൂക്കിന്റെ വിവിധ ഇടങ്ങളിലായി രക്ഷാപ്രവർത്തനം നടത്തിയിട്ടുള്ളതാണ്. ആറ് റബ്ബർ ഡിങ്കികൾ ഇന്ന് റാന്നി, ആറന്മുള, കോഴഞ്ചേരി മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുണ്ട്.
ഇതുവരെ ആകെ 504 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ഇത് കൂടാതെ കോന്നി ഫയർ സ്റ്റേഷൻ പരിധിയിൽ കൊക്കത്തോട് ഭാഗത്തും, സീതത്തോട് ഫയൽ സ്റ്റേഷൻ പരിധിയിൽപ്പെട്ട ചിറ്റാർ ഭാഗത്തും വിവിധ ഇടങ്ങളിൽ ചെറിയതോതിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്.
നിലവിൽ ജില്ലയിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരത്തുനിന്നും ഇന്ന് വൈകിട്ട് പത്തനംതിട്ടയിൽ എത്തിയ രണ്ട് റബ്ബർ ബോട്ടുകളും സ്കൂബാ ടീം അടങ്ങിയ സംഘത്തെ ആറന്മുള ഭാഗത്തേക്ക് അയച്ചിട്ടുണ്ട്. നാളെ എറണാകുളത്ത് നിന്ന് രണ്ടും തിരുവന്തപുരത്ത് നിന്ന് ഒന്നും പാലക്കാട് നിന്ന് രണ്ടും റബ്ബർ ബോട്ടുകൾ സഹിതം സ്കൂബ ടീം പത്തനംതിട്ടയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.


