പത്തനംതിട്ട – ചോദിച്ച ഉയർന്ന തുക പിരിവ് കൊടുക്കാത്തതിന്റെ പേരിൽ അയ്യപ്പഭക്തരെ ഇളക്കി വിട്ട് ബിജെപി നേതാക്കൾ നടത്തിയ സമര നാടകമാണ് പമ്പ ത്രിവേണിയിലെ ദേവസ്വം ബോർഡ് ക്ലോക്ക് റൂമിന്റെ കൗണ്ടറിലുണ്ടായതെന്ന് കരാറുകാരൻ. എന്നാൽ, ആരോപണം ബിജെപി നേതാക്കൾ നിഷേധിച്ചു. തീർഥാടകരുടെ പ്രതിഷേധം ഉണ്ടാകുന്നതിന് മുൻപ് റാന്നി മണ്ഡലത്തിലെ രണ്ട് ബിജെപി നേതാക്കൾ പിരിവിന് ചെന്നിരുന്നു. ഇവർ രസീത് കുറ്റിയും മേശപ്പുറത്ത് വച്ച് തർക്കിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കരാറുകാരൻ പുറത്തു വിട്ടിട്ടുണ്ട്. ഇവർ ചോദിച്ചത് വലിയ തുകയായതിനാൽ കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞു. തുടർന്നാണ് അയ്യപ്പഭക്തരെ ഇവർ ഇളക്കി വിട്ട് ആ ദൃശ്യങ്ങൾ പകർത്തി വാർത്ത പ്രചരിപ്പിച്ചതെന്ന് കരാറുകാരൻ പറഞ്ഞു.
ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് വെള്ളിയാഴ്ചയാണ് ഭക്തർ പ്രതിഷേധിച്ചത്. 30 രൂപയാണ് ബാഗേജ് വയ്ക്കാൻ കൊടുക്കേണ്ടത്. എന്നാൽ, ഇതിന് 60 മുതൽ 90 രൂപ വരെ ഈടാക്കുന്നുവെന്നായിരുന്നു ഭക്തരുടെ ആരോപണം. ഒരു ദിവസം ബാഗേജ് സൂക്ഷിക്കുന്നതിനാണ് 30 രൂപയെന്നും രണ്ടു ദിവസത്തേക്ക് 60 രൂപ ഈടാക്കുന്നുവെന്നും കരാറുകാരൻ പറയുന്നു. ഇത് ദേവസ്വം ബോർഡ് അംഗീകരിച്ച നിരക്കാണെന്നും കരാറുകാരൻ അവകാശപ്പെട്ടു. അതേ സമയം കരാറുകാരന്റെ ആരോപണങ്ങൾ ബി.ജെ.പി നേതാക്കൾ തള്ളി.
ഭക്തർ പരാതി പറഞ്ഞതിൻ പ്രകാരം അതിലിടപെടുകയാണ് ചെയ്തതെന്ന് അവർ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണ്ടി ദേവസ്വം വിജിലൻസിനും മരാമത്ത് എ.ഇ.ക്കും പരാതി നൽകുകയും ചെയ്തു. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തർക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. അതിന് കരാറുകാരൻ കളളക്കഥ മെനയുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
What do you feel about this post?
Like
Love
Happy
Haha
Sad

