അടൂർ – പത്തനംതിട്ട ജില്ലയിലെ ഏക പട്ടികജാതി സംവരണ മണ്ഡലമായ അടൂരിൽ, യു.ഡി.എഫ് സ്ഥാനാർഥിയായി അഡ്വ. സി വി ശാന്തകുമാർ ജനവിധി തേടുന്നു. ജന്മം കൊണ്ട് അടൂർകാരനായ അദ്ദേഹം, പത്തനംതിട്ട അടൂർ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന യുവ അഭിഭാഷകനാണ്.
പന്തളം NSS കോളേജിൽ നിന്നും പ്രീഡിഗ്രിയും , തിരുവനന്തപുരം ആർട്സ് കോളേജിൽ നിന്നും ബിരുദവും,തൃശ്ശൂർ ലോ കോളേജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി.
രാഷ്ട്രീയ ജീവിതം കെ.എസ്.യുവിലൂടെ ആരംഭിച്ച ശാന്തകുമാർ, യൂത്ത് കോൺഗ്രസിന്റേയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റേയും, ദളിത് കോൺഗ്രസ്സിന്റേയും പദവികൾ വഹിച്ചു കൊണ്ട് സജീവ പ്രവർത്തകനായി വളർന്നു. നിരവധി ജനകീയ സമരങ്ങൾ മുന്നിൽ നിന്ന് നയിക്കുകയും പോലീസ് ലാത്തിച്ചാർജുകളും ജയിൽവാസവും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ എസ്.സി ഡിപ്പാർട്ട്മെന്റ് ദേശീയ കോ-ഓർഡിനേറ്ററായും പ്രവർത്തിക്കുന്നു.
തദ്ദേശസ്വയംഭരണ രംഗത്ത് 21-ാം വയസ്സിൽ പഞ്ചായത്ത് അംഗമായി തുടർച്ചയായി 20 വർഷം ജനപ്രതിനിധിയായ അദ്ദേഹം മൂന്നു തവണ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗവും രണ്ടു തവണ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കല്ലേലിയിലെ ജനപ്രതിനിധിയാണ്.
സഹകരണ മേഖലയിലും സജീവമായ ശാന്തകുമാർ, മൂന്നു തവണ വകയാർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിന്റെ പ്രസിഡന്റായി 25 വർഷമായി പ്രവർത്തിക്കുന്നു.
സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം, പരേതനും വികലാംഗനുമായിരുന്ന സി. എസ്. വാസുവിന്റെയും, കെ. എ. തങ്കമ്മ യുടെയും മകനാണ്. ഭാര്യ നിഷാ ബാബു (തദ്ദേശ സ്വയംഭരണ വകുപ്പ് ഓവർസീയർ), മക്കൾ ഇമാ ശങ്കരി (5 വയസ് ), വസുദേവ് (2 വയസ് ).


