അങ്കമാലി ടെൽക് ജങ്ഷനിൽ കാർ ഇടിച്ചു തെറിപ്പിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ: ജാസ്‌ലിയ ജോൺസൺ മരണത്തിന് കീഴടങ്ങുന്നത് നാലു പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി

Eranakulam
Print Friendly, PDF & Email

കൊച്ചി:- വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി ജാസ്‌ലിയ ജോൺസൺ (19) വിടവാങ്ങി. എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശിയായ ജാസ്‌ലിയ അങ്കമാലി മോണിങ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ, ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്.

കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്‌ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്‌ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജാസ്‌ലിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ചൊവ്വാഴ്ച പുലർച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാന സന്നദ്ധത അറിയിച്ചു.

കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സ്ഥാപനമായ കെസോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ജാസ്‌ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും, നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷൻ ഓഫ് കേരളയിലേക്കും കൈമാറി. ജാസ്‌ലിയക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ആദരാഞ്ജലി അർപ്പിച്ചു.

പഠനത്തോടൊപ്പം സ്‌പോർട്‌സിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു ജാസ്‌ലിയ. ഒരു സാധാരണ കുടുംബത്തിന്റെ പ്രതീക്ഷയായി മോണിംഗ് സ്റ്റാർ കോളേജിലെത്തിയ ജാസ്‌ലിയ പഠനത്തോടൊപ്പം സ്‌പോർട്‌സിൽ യുണിവേഴ്‌സിറ്റി തലത്തിൽ നിരവധി മെഡലുകളും നേടി. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ചുവരവേയാണ് ജാസ്‌ലിയയെ വിധി കവർന്നെടുത്തത്. അച്ഛൻ ജോൺസൺ. അമ്മ ലിമ, സഹോദരൻ ജാസിൻ എന്നിവരാണ് കുടുംബാംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *