പക്ഷിപ്പനി പടരുന്നു ; പത്തനംതിട്ടയിലും ഇറച്ചിക്കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചിയുടെയും മുട്ടയുടെയും വില്പന നിരോധിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പക്ഷിപ്പനി പടരുന്നതായി ബോധ്യപ്പെട്ടതിനെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇറച്ചിക്കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചിയുടെയും മുട്ടയുടെയും വില്പന നിരോധിച്ചു. ഇതോടൊപ്പം മറ്റ് വളർത്തുപക്ഷികൾ, ഫ്രോസൺ മീറ്റ് എന്നിവയുടെ വില്പനയും നിരോധിച്ചിട്ടുണ്ട്. പക്ഷികളുടെ ഉത്പന്നമായ കാഷ്ഠം വളമായി കടത്താൻ പാടില്ല. ഡിസംബർ 28 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവല്ല തഹസിൽദാർ നിരോധനം ഉറപ്പാക്കണം.നിരോധിത മേഖലയിൽ നിരോധിത ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങൾ വില്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ ഓഫീസറെ ചുമതലപ്പെടുത്തി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപവത്കരിച്ച് പരിശോധന നടത്തും.പത്തനംതിട്ട ജില്ലയോട് ചേർന്നുകിടക്കുന്ന ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ചെറുതന, തകഴി എന്നിവിടങ്ങളിൽ പക്ഷിപ്പനി വ്യാപകമാണ്. തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകൾ നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *