ന്യൂഡൽഹി – പുറത്തു വരുന്ന വിവരങ്ങൾ ചിലരെയെങ്കിലും ഞെട്ടിക്കുന്നത്. കേന്ദ്ര സർക്കാറിൻറെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പി.എം ശ്രീ’ പദ്ധതിയിൽ ഒപ്പിടാമെന്ന് 2024ൽ തന്നെ കേരളം ഉറപ്പ് നൽകിയെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിടാമെന്ന് 2024 മാർച്ചിൽ കേരള സർക്കാർ നൽകിയിരുന്നു. തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷമാണ് ഒപ്പുവെക്കലിലേക്ക് എത്തിയതെന്നും കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.
തുടക്കം മുതലേ പി.എം ശ്രീ പദ്ധതിയെ എതിർക്കുകയാണെന്നും സംസ്ഥാനത്ത് സംഘി പദ്ധതി നടപ്പാക്കില്ലെന്നുമുള്ള പിണറായി സർക്കാറിൻറെയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും പ്രഖ്യാപനമാണ് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിയുടെ വെളിപ്പെടുത്തോടെ പൊളിഞ്ഞത്. എന്നാൽ ‘പി.എം ശ്രീ’ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോൾ മുതൽ കേരളത്തിൽ ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയായ സി.പി.ഐ പ്രഖ്യാപിച്ചിരുന്നത്.
ദേശീയ തലത്തിൽ പാഠ്യപദ്ധതി ഏകീകരണം വേണമെന്നതാണ് കേന്ദ്ര സർക്കാറിൻറെ താൽപര്യം. ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) അതേപ്പടി നടപ്പാക്കണമെന്ന് നിർബന്ധമില്ല. കരിക്കുലവും പാഠപുസ്തകവും സംസ്ഥാനത്തിന് തീരുമാനിക്കാം. എൻ.ഇ.പി ഒരു മാതൃക മാത്രമാണ്. പി.എം ശ്രീയിൽ കേരളം പോലുള്ള സംസ്ഥാനം ഒപ്പിട്ടത് വലിയ നേട്ടമാണ്. കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അതേസമയം, പി.എം ശ്രീയിൽ ഒപ്പുവെച്ചതോടെ ഇടതുമുന്നണിയിലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാനുള്ള സി.പി.എം അനുനയ നീക്കങ്ങൾ ഇതുവരെയും പരിഹാരം കണ്ടിട്ടില്ല. മന്ത്രി വി. ശിവൻകുട്ടിയെ അനുരഞ്ജനത്തിനായി സി.പി.എം എം.എൻ സ്മാരകത്തിലേക്ക് അയച്ചെങ്കിലും സി.പി.ഐ അതൃപ്തിയും അമർഷവും ആവർത്തിച്ചു. തങ്ങൾ ഒത്തുതീർപ്പുകൾക്കില്ലെന്ന് സി.പി.ഐ നേതൃത്വം കട്ടായം പറഞ്ഞു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ധാരണാപത്രത്തിൽനിന്ന് പിന്മാറണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ചതിനൊപ്പം ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത് സി.പി.എം ആണെന്ന് കൂടി വ്യക്തമാക്കിയാണ് മടങ്ങിയത്. ഫലത്തിൽ പതിവ് ശൈലിയിലെ സി.പി.എം അനുനയനീക്കങ്ങൾക്ക് ചെവി കൊടുക്കാനോ വഴങ്ങാനോ ഇല്ലെന്ന നിലപാടാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സി.പി.ഐ സ്വീകരിക്കുന്നതെന്ന് വ്യക്തം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചതിനൊപ്പം തങ്ങളുടെ മന്ത്രിമാരെ പിൻവലിക്കലടക്കം നിർണായക രാഷ്ട്രീയ തീരുമാനങ്ങൾക്കായി തിങ്കളാഴ്ച സി.പി.ഐ എക്സിക്യൂട്ടിവ് യോഗം ചേരാനിരിക്കുന്ന ഘട്ടത്തിൽ പ്രശ്നം എങ്ങനെ തണുപ്പിക്കണമെന്നതിൽ ഉത്തരമില്ലാത്ത സ്ഥിതിയിലാണ് സി.പി.എം.
ഒമാൻ സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയുടെ കയ്യിൽ ഈ പ്രതിഷേധമൊക്കെ തണുപ്പിക്കാനുള്ള മറുമരുന്ന് ഉണ്ടാകുമോ എന്ന കണ്ടറിയാം.


