മല്ലപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രം കാരംവേലിയിലേക്ക് മാറ്റാൻ നീക്കം: നാട്ടുകാർ പ്രതിഷേധത്തിൽ

Kerala Health Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – പതിറ്റാണ്ടുകളായി മല്ലപ്പുഴശേരി പഞ്ചായത്തിലെ പുന്നക്കാട്ട് പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍. പുന്നയ്ക്കാട് കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം ഇപ്പോൾ പഞ്ചായത്തിന്റെ മദ്ധ്യ ഭാഗത്താണ്. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് എത്താവുന്ന പ്രദേശം കൂടിയാണിത്. എന്നാല്‍ ഇത് കാരംവേലിയിലേക്ക് മാറ്റാനാണ് ശ്രമം നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലാണ് നിലവില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇത് ഇവിടെ നിന്നും മാറ്റുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പ്രസിഡന്റും വെട്ടിലായി. സ്വന്തം വാര്‍ഡായ അഞ്ചില്‍ നിന്നും ആശുപത്രി മാറ്റാനുള്ള പ്രമേയം അംഗീകരിച്ച പഞ്ചായത്ത് കമ്മറ്റിയില്‍ അദ്ധ്യക്ഷത വഹിച്ചതും അവര്‍ തന്നെ ആയിരുന്നു. ഇതോടെ പുന്നക്കാട് പ്രദേശം ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളിലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ആശുപത്രി മാറ്റുന്നതിനെതിരെ സമരം നടത്താനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതിന് മുന്നോടിയായി ആശുപത്രി ഇവിടെനിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കി. ആശുപത്രിക്ക്ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കാം എന്ന നിര്‍ദേശവും ഇവര്‍ അറിയിച്ചിട്ടുണ്ട്. 30 വര്‍ഷം മുന്‍പാണ് പുന്നക്കാട് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രം
പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് ഇതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് പുതിയകെട്ടിടം നിര്‍മ്മിക്കുകയും സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുകയും ചെയ്തു.

ഇപ്പോള്‍ കിടത്തി ചികിത്സ ലഭ്യമാക്കി കുടുംബാരോഗ്യ കേന്ദ്രം അനുവദിക്കാമെന്ന് ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനമാണ് ഈ മാറ്റത്തിന് പിന്നിലുള്ളത്. ഇതിന് 30 സെന്റില്‍ കുറയാതെ സ്ഥലം ആവശ്യമാണ്. ഇത് കാരംവേലിയില്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ ഉണ്ടത്രേ. ഇതിന്റെ ഉടമസ്ഥവകാശ തര്‍ക്കം നിലവിലുണ്ട്. പാറ നിറഞ്ഞതും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്തതുമായ പ്രദേശം കൂടിയാണിതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുന്നക്കാട് നിന്നും ആശുപത്രി മാറ്റരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. യാത്രാ സൗകര്യമുള്ള പുന്നയ്ക്കാട് നിലനിര്‍ത്തണമെന്നു പൗരസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വറുഗീസ് പാറടയില്‍ കണ്‍വീനര്‍ ആയി സമിതിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *