പത്തനംതിട്ട – അക്ഷരങ്ങളുടെ കൂട്ടുകാരി ആല്യ ദീപുവിന് ഇരട്ടി മധുരം. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയതിനൊപ്പം ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ആല്യ.
പഠനത്തിൽ മികവുപുലർത്തുന്ന ആല്യ നാലു പുസ്തകങ്ങളും സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒത്തിരി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ജില്ലാ കലക്ടറിൽ നിന്ന് ഒരു പുരസ്‌കാരം ലഭിക്കുന്നത് ആദ്യമാണെന്ന് ആല്യ പറഞ്ഞു.

പത്തനംതിട്ട ഭവൻസ് വിദ്യാമന്ദിർ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ആല്യയുടെ രചനയേറെയും ഇംഗ്ലീഷിലാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ 2023ൽ ആദ്യ പുസ്തകം ‘എ ഗേൾസ് ഡ്രീം’ പ്രസിദ്ധീകരിച്ചു. ദി ലൈഫ് ഓഫ് റോക്കി, ഡാ ഗാഡിയൻസ് ഓഫ് ഗയ, ആർ ആൻഡ് എ : ദ സ്‌കെൽട്ടൻ പൈറേറ്റ്‌സ് എന്നിവയാണ് മറ്റു പുസ്തകങ്ങൾ. മുണ്ടുകോട്ടക്കൽ ആരാമം വീട്ടിൽ എ പി ദിപുവിന്റെയും ആശയുടെയും മകളാണ്. അമീലിയ ആണ് സഹോദരി.


