പത്തനംതിട്ട – ഭിന്നശേഷി കുട്ടികളുടെ സ്കൂളുകൾക്കായി 2024-25 സാമ്പത്തിക വർഷം 270 സ്കൂളുകൾക്കായി 50 കോടിരൂപ ലഭ്യമാക്കി. ജില്ലയിൽ അപേക്ഷിച്ച ഒമ്പത് സ്കൂളുകൾക്കായി 1,78,49,500 രൂപ വിതരണം ചെയ്തു. 18 വയസ് കഴിഞ്ഞ ഭിന്നശേഷി കുട്ടികൾക്ക് നിലവിലെ പദ്ധതികൾ സംബന്ധിച്ചും ദീപ്തി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൾ ഡോ. സൂസൻ മാത്യുവിന്റെ നിർദേശത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

10 ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം, കുട്ടികളുടെ മാതാപിതാക്കൾക്ക് യോഗ ആൻഡ് വെൽനെസ് സെന്റർ, വൊക്കോഷണൽ ട്രെയിനിംഗ് സെന്ററുകളിലെ ഉൽപന്നങ്ങളുടെ വിൽപനയ്ക്കായി കേന്ദ്രങ്ങൾ ജില്ലാതലത്തിൽ ഉണ്ടാക്കണമെന്ന് നിർദ്ദേശവും മുന്നോട്ടു വച്ചു. 2024-25 അധ്യായന വർഷത്തിൽ സ്കൂളിന് ബസ് അനുവദിച്ചതിനും സ്പെഷ്യൽ സ്കുളുകൾക്ക് 50 കോടി രൂപ അനുവദിക്കുകയും വിതരണം ചെയ്തതിനും ഡോ. സൂസൻ മാത്യു നന്ദി അറിയിച്ചു.
ഹൃദ്യം പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ പൂർത്തികരിച്ച ആറന്മുളയിൽ നിന്ന് എത്തിയ വിദ്യാർഥിയായ ടി ആർ ചിന്മയി സർക്കാരിന് നന്ദി പറഞ്ഞു. ജില്ലയെ ആത്മീയ നഗരമാക്കണമെന്ന നിർദ്ദേശം അഡ്വ. അൻസൽ കോമാട്ട് മുന്നോട്ട് വച്ചു. സ്കൂളുകളിൽ ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനായുള്ള വേദി ഒരുക്കണമെന്ന് ഏഴാം ക്ലാസ് വിദ്യാർഥിയായ ശ്രീനിത ആഗ്രഹം പ്രകടിപ്പിച്ചു. ജില്ലയിൽ ഗിഫ്റ്റ് സിറ്റി, ഇലക്ട്രോണിക് പാർക്ക് എന്നിവ നടപ്പാക്കാനുള്ള സാധ്യത പി എസ് നായർ ആരാഞ്ഞൂ.

ജില്ലാതല യോഗത്തിൽ 23 പേരാണ് മുഖ്യമന്ത്രിയുമായി സംവദിച്ചത്. മറ്റുള്ളവർ നിർദേശങ്ങളും അഭിപ്രായങ്ങളും എഴുതി നൽകി.



