പാലക്കാട് – അശ്വതിയും, മകനും ഉൾപ്പെടയുള്ള നാലംഗ സംഘം എംഡിഎംഎയുമായി പിടിയിലായ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അശ്വതി (39), മകൻ ഷോൺസണ്ണി (20), അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് എലത്തൂർ മുഖവൂർ സ്വദേശി മൃദുൽ (29), അശ്വിൻലാൽ (26) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. വർഷങ്ങളായി ലഹരിക്ക് അടിമകളാണ് സംഘം എന്ന വിവരമാണ് പുറത്തുവരുന്നത്, വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ എംഡിഎംഎ കച്ചവടം.
ഇന്നലെ രാത്രി ഏഴോടെയാണ് അശ്വതിയും സംഘവും പിടിയിലായത്. വാളയാർ എക്സൈസ് ചെക്ക്പോസ്‌റ്റിൽ വാഹന പരിശോധനയ്ക്കിടെ കാറിലെത്തിയ നാലംഗ സംഘം പിടിയിലാകുകയായിരുന്നു. 12 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പിടിയിലായ മൃദുലും അശ്വിൻലാലും ഐടി പ്രഫഷനലുകളാണ്. ദേശീയപാതയിൽ വാഹന പരിശോധനയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്‌ഥരെ കണ്ട ഉടൻ കാർ അമിത വേഗത്തിൽ വിട്ടുപോകുകയായിരുന്നു. പിന്നാലെ പോയ ഉദ്യോഗസ്ഥർ ചന്ദ്രാപുരത്തു വച്ചാണ് സംഘത്തെ പിടികൂടിയത്.
ബെംഗളൂരിൽ നിന്നു കോഴിക്കോട്ടേക്കാണ് ഇവർ പോയിരുന്നത്. പ്രതികളുടെ കാറിൽ നിന്ന് മയക്കുമരുന്ന് ഗുളിക, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉൾപ്പെടെ ഉള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. വാളയാർ എക്സൈസ് ചെക്പോസ്‌റ്റ് സ്പെക്‌ടർ എ.മുരുകദാസ്, അസി. ഇൻസ്പെക്‌ടർ സി.മേഘനാഥ്, പ്രിവന്റീവ് ഓഫിസർ കെ.വി.ദിനേഷ്, സിവിൽ എക്സൈസ് ഓഫിസർ ആർ. പ്രശാന്ത്, കെ. ശരവണൻ, എ. അജിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.


