തിരുവല്ല: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി െ്രെഡ ഡേ ദിനത്തിൽ നിരണം സ്വദേശിയായ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. നിരണം കാട്ടുനിലം മാന്ത്രയിൽ വീട്ടിൽ എം.കെ. ബൈജു (42) ആണ് ബുധനാഴ്ച രാവിലെ 10 മണിയോടെ പിടിയിലായത്. 36 കുപ്പികളായി വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലനടിയിൽ ചാക്ക് കെട്ടിൽ ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ബിവറേജസ് ചില്ലറ വിൽപ്പനശാലകളിൽ നിന്നും വാങ്ങി സൂക്ഷിക്കുന്ന വില കുറഞ്ഞ മദ്യം ഡ്രൈഡേ ദിനങ്ങളിൽ അടക്കം അമിത വിലയ്ക്കാണ് ഇയാൾ വിറ്റിരുന്നത് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.രാജേന്ദ്രൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബി.ബിജു, പ്രിവന്റീവ് ഓഫീസർമാരായ വി.കെ.സുരേഷ്, വി.രതീഷ്, സുമോദ് കുമാർ, ആർ.രാജിമോൾ, എൻ.വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


